
തിരുവനന്തപുരം: മാധ്യമസ്ഥാപനത്തിന് മുന്നിലെ സമരം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അസഹിഷ്ണുതയാണ് ഇതിന് പിന്നിലെന്നും വിമർശനമുണ്ടായാൽ മാധ്യമസ്ഥാപനങ്ങളുടെ മുന്നിലേക്ക് പ്രതിഷേധം നയിക്കുകയല്ല വേണ്ടതെന്നും സതീശൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലേക്ക് തൊഴിലാളി സംഘടനകൾ നടത്തിയ മാർച്ചിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സതീശൻ. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ല, മറിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയാണ് എന്തായാലും നിലപാട് ഐഎൻടിയുസിയെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജനങ്ങളുടെ കരണത്തടിക്കാൻ ആർക്കും അവകാശമില്ലെന്നും സതീശൻ വ്യക്തമാക്കി. വ്യക്തി സ്വാതന്ത്ര്യങ്ങൾ നിഷേധിക്കരുത്. നിങ്ങൾ ജോലിക്ക് പോകേണ്ടെന്നും പുറത്തിറങ്ങരുതെന്നും പറയാൻ ആർക്കും അവകാശമില്ല, പണിമുടക്കാനും പണിമുടക്കാതിരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. അത് ഒരു വലിയ ആവശ്യത്തിന് വേണ്ടിയാണ്. റോഡിലിറങ്ങുന്നവരെ തടയാൻ ആർക്കും അവകാശമില്ല. മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഇതാണോ നവ കേരളം. ഇനിയിത്തരം പണിമുടക്കുകൾ വരുമ്പോൾ കൃത്യമായ കാര്യങ്ങൾ അറിയിക്കും. തെരുവിലിറങ്ങി വെല്ലുവിളിച്ചാൽ അത് ഏത് ട്രേഡ് യൂണിയനായാലും അംഗീകരിക്കാനാവില്ല.
ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ന്യൂസ് അവർ ചർച്ചയിൽ എളമരം കരീം നടത്തിയ പ്രസ്താവനക്കെതിരെയുണ്ടായ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് മാർച്ച് നടന്നത്. 28-ാം തീയതി വൈകിട്ട് നടന്ന ന്യൂസ് അവർ ചർച്ചയാണ് തൊഴിലാളി സംഘടനകളുടെ മാർച്ചിന് ആധാരം. പണിമുടക്കിന്‍റെ ആദ്യ ദിവസം നടന്ന ആക്രമണ സംഭവങ്ങളെ അപലപിക്കുകയായിരുന്നു ന്യൂസ് അവർ. അക്രമണ സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി നിസാരവൽക്കരിക്കുന്ന എളമരം കരീമിന്‍റെ പ്രസംഗം ന്യൂസ് അവറിൽ സംപ്രേഷണം ചെയ്തിരുന്നു. ചെറിയ പ്രശ്നങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുന്നുവെന്ന തരത്തിലായിരുന്നു എളമരത്തിന്‍റെ പ്രസംഗം.
Read More: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് സംയുക്ത തൊഴിലാളി യൂണിയൻ മാർച്ച്
' ഇത് പെട്ടന്നുണ്ടാക്കിയ മിന്നൽ പണിമുടക്കല്ല, അങ്ങനെയായിരുന്നുവെങ്കിൽ ഒരു വിവരവുമറിയാതെ വീട്ടിൽ നിന്ന് ഇറങ്ങി, വെള്ളം കിട്ടിയില്ല, ചായ കിട്ടിയില്ല എന്നൊക്കെ പറഞ്ഞാൽ മനസിലാക്കാം...രണ്ട് മാസം മുമ്പ് പ്രഖ്യപിച്ചതാണ്. എത്ര മാധ്യമങ്ങൾ വന്നു ഈ സമരത്തിന്‍റെ സന്ദേശം ജനങ്ങളെ അറിയിക്കാൻ. ഇപ്പോ പോകുന്നു ഏതെങ്കിലും ഒരു ഓട്ടോറിക്ഷ തടഞ്ഞു അപ്പുറത്തൊരാളെ മാന്തി, ഇപ്പുറത്തൊരാളെ പിച്ചി എന്നൊക്കെ, പരാതികളാണ് ' ഇതായിരുന്നു എളമരത്തിന്റെ പ്രസ്താവന.
ഇത് ജനവിരുദ്ധ പ്രസ്താവനയെന്ന് വിമർശനമാണ് അവതാരകൻ ഉന്നയിച്ചത്. ഈ ചർച്ചയുടെ ഒരു ഭാഗം അടർത്തിയെടുത്ത് ഏഷ്യാനെറ്റ് ന്യൂസിനെതിരെ വ്യാപകമായ സൈബർ പ്രചരണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്താൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ മേഖലാ ഓഫീസുകളിലേക്കും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. തിരുവനന്തപുരം ആസ്ഥാനത്തേക്ക് നടന്ന മാർച്ച് പൊലീസ് ഫയർസ്റ്റേഷന് മുന്നിൽ വച്ച് തടഞ്ഞു.