
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതിന്റെ കൃത്യമായ കാരണം സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകനായ കെ. ഗുരുപ്രസാദ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട ബെഞ്ച് സർക്കാരിനോട് വിശദീകരണം തേടിയത്.
ആഗസ്റ്റ് ആറിന് നടന്ന സോഷ്യൽ സയൻസ് ക്ലബ്ബ് ഫ്രീഡം ക്വിസിലാണ് വിവാദത്തിനാസ്പദമായ സംഭവം. "ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന സ്വാതന്ത്ര്യസമര സേനാനി ആര്?" എന്ന ചോദ്യത്തിന് 'വി.ഡി. സവർക്കർ' എന്ന ഉത്തരം നൽകിയതാണ് വിവാദമായത്. ചരിത്രവസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി അന്വേഷണവിധേയമായി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.
എന്നാൽ, ചോദ്യം തെറ്റാണെങ്കിൽപ്പോലും അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് സസ്പെൻഷൻ പോലുള്ള അച്ചടക്ക നടപടി ആവശ്യമുണ്ടോയെന്നും അധ്യാപകനിൽ നിന്ന് എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടോയെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിക്ക് പിന്നിലെ വ്യക്തമായ സാഹചര്യം അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ കഴിഞ്ഞ തവണ തയ്യാറാകാതിരുന്ന കോടതി, സർക്കാരിന്റെ വിശദീകരണം കേട്ട ശേഷമായിരിക്കും തുടർ ഉത്തരവ് പുറപ്പെടുവിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam