
ആലുവ: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികളെത്തിയില്ലെന്ന വിവാദത്തിന് പിറകെ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ്ജും കളക്ടറും. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രിവീണാ ജോർജ്ജ് ആശ്വസിപ്പിച്ചു. നടന്നത് പൈശാചികമായ കൊലപാതകമാണെന്നും സമൂഹത്തിന് ആകെ ഉണ്ടായത് വലിയ വേദനയാണെന്നും വീണാ ജോർജ് പറഞ്ഞു.
കുടുംബത്തിന് ആദ്യഘട്ട സഹായം ഉടൻ നൽകും. മറ്റ് സഹായത്തെക്കുറിച്ച് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. അനാവശ്യ വിവാദങ്ങൾക്ക് പറ്റിയ സമയമല്ല ഇതെന്നും സർക്കാർ പ്രതിനിധികൾ എത്തിയില്ലെന്ന വിവാദത്തോട് മന്ത്രി പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. കുടുംബത്തിന് ധനസഹായം നൽകാൻ ശുപാർശ ചെയ്യുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും പറഞ്ഞു. ജില്ലാ ലേബർ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
ആലുവയിലെ കുട്ടിയുടെ കൊലപാതകം; പരസ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികൾ, പ്രതിഷേധ മാർച്ചുകൾ നാളെ
കൊല്ലപ്പെട്ട കുട്ടിയുടെ വീട് സിപിഎം നേതാവ് എംഎം മണിയും സന്ദർശിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ആരും സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎം മണി പ്രതികരിച്ചിരുന്നു. കുടുംബത്തിന് ധരസഹായം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എം എം മണി കൂട്ടിച്ചേർത്തു. ആലുവയിലെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ആശ്ചര്യജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചിരുന്നു. 5 മാസമായി ഒരു വിഷയത്തിലും മിണ്ടാത്ത മുഖ്യമന്ത്രിക്ക് എന്ത് മന:സാക്ഷിയാണുള്ളത്. ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പോലും ഇടാത്തത് മുഖ്യമന്ത്രിക്ക് ചേർന്ന രീതിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ആലുവയിലെ പെണ്‍കുട്ടിയുടെ സംസ്കാരത്തിൽ മന്ത്രിമാരും പങ്കെടുത്തില്ലെന്ന വിമർശനം വ്യാപകമാവുന്നതിനിടെയിലാണ് ചെന്നിത്തലയുടെ പ്രതികരണം.
https://www.youtube.com/watch?v=fP58ZdwWo4A