
ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി സിപിഎം എംപി എ. എ റഹീം. പാർലമെന്റിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സ്മൃതി ഇറാനിക്ക് ഫ്ലൈയിങ് കിസ് നല്കിയെന്ന ആരോപണം പോലെ ശുദ്ധ അസംബന്ധമാണെന്ന് എ എ റഹീം പ്രതികരിച്ചു. ആരെങ്കിലും സ്വന്തം അക്കൗണ്ടിലൂടെ കൈക്കൂലി വാങ്ങുമോയെന്ന ചോദ്യമുന്നയിച്ച റഹീം, ആരോപണത്തെ രാഷ്ട്രീയമായി നേരിടുമെന്നും വ്യക്തമാക്കി. വീട്ടിൽ ഇരിക്കുന്നവരെ അധിക്ഷേപിക്കുന്നത് നിർത്തണമെന്നും റഹീം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതിന്റെ രേഖകൾ പുറത്ത് വന്നതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തൽ.
വീണയിൽ നിന്ന് ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾ ലഭിക്കാൻ 2016 ഡിസംബറിൽ സിഎംആർഎൽ കമ്പനി കരാറുണ്ടാക്കിയിരുന്നു. സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറും ഉണ്ടാക്കി. വീണയ്ക്ക് 55 ലക്ഷം, എക്സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കമ്പനി നൽകി. എന്നാൽ ഈ തുക നൽകിയതിന് പകരം കരാർ പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി അറിയില്ലെന്ന് സിഎംആർഎലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർമാർ നൽകിയ മൊഴി നൽകി. മൊഴി പിൻവലിക്കാനായി കമ്പനി പിന്നീട് സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാൽ, വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
വീണ വിജയനെതിരായ മാസപ്പടി വിവാദം; രാഷ്ട്രീയപ്പോര് മുറുകുന്നു, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്
വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം പുറത്ത് വന്നതിന് പിന്നാലെ രാഷ്ട്രീയ ആയുധമാക്കിയ പ്രതിപക്ഷം പക്ഷേ പിന്നീട് യുഡിഎഫ് നേതാക്കളുടെ പേരും പണം വാങ്ങിയവരുടെ ലിസ്റ്റിലുണ്ടെന്ന് വ്യക്തമായതോടെ പിൻവാങ്ങി. മാസപ്പടി വിവാദം ഇന്ന് പ്രതിപക്ഷം നിയമസഭയിലും ഉന്നയിച്ചില്ല. അടിയന്തിരപ്രമേയ നോട്ടീസ് നൽകാത്തതിന് സാങ്കേതിക ന്യായം നിരത്തിയും മാധ്യമങ്ങളെ കുറ്റം പറഞ്ഞും പ്രതിപക്ഷനേതാവ് വിഡി സതീശൻ ഒഴിഞ്ഞുമാറുകയായിരുന്നു. ശശിധരൻ കർത്തയിൽ നിന്നും യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് നടപടിയെന്നും വി ഡി സതീശൻ ന്യായീകരിച്ചു.
മാസപ്പടി വിവാദം സഭയിൽ ഉന്നയിക്കാതെ പ്രതിപക്ഷം; യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്ന് സതീശൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam