
വയനാട്: കര്‍ണാടകയില്‍ നിന്ന് വരുന്ന യാത്രാ വാഹനങ്ങള്‍ നാളെ മുതല്‍ മുത്തങ്ങ വഴിമാത്രമേ ഉപയോഗിക്കാവുയെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള. മുത്തങ്ങ വഴിയുള്ള അന്തര്‍ സംസ്ഥാന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. കുട്ട വഴി ചരക്കു വാഹനങ്ങളുടെ ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളുവെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം പാസ്സ് ഉണ്ടായിട്ടും ബെംഗളൂരുവില്‍ നിന്നെത്തിയ യുവാവിനെ വയനാട് തോൽപ്പെട്ടി ചെക്പോസ്റ്റിൽ പൊലീസ് ആറ് മണിക്കൂർ തടഞ്ഞുവെച്ചു. ജില്ലാ കളക്ടര്‍ നേരിട്ട് എത്തിയാണ് യുവാവിനെ അതിർത്തി കടത്തിവിട്ടത്. മുത്തങ്ങയിൽ ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്നാണ് പേരാമ്പ്ര സ്വദേശി ബെംഗളൂരുവില്‍ സോഫ്‍റ്റ്‍വെയര്‍ എഞ്ചിനീയറായ ഇന്ദ്രജിത്ത് തോൽപ്പെട്ടി ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് വന്നത്.
വൈകിട്ട് അഞ്ച് മണിക്ക് തോൽപ്പെട്ടിയിൽ എത്തിയ ഇദ്ദേഹത്തെ കടത്തിവിടാൻ പൊലീസ് തയ്യാറായില്ല. ചരക്ക് വാഹനങ്ങൾക്ക് മാത്രമേ അനുമതിയുള്ളു എന്നായിരുന്നു വാദം. ഡിഐജിയുടെ നിർദേശമാണെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ജില്ലാ ഭരണകൂടമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ ഇന്ദ്രജിത്തിനെ വിടാൻ നിർദേശം നൽകി. എന്നാൽ ആരോഗ്യപരിശോധനക്ക് മെഡിക്കൽ സംഘം വരണമെന്നായി പൊലീസ്.
ഒടുവിൽ രാത്രി 11 മണിയോടെ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള നേരിട്ടെത്തിയാണ് യുവാവിനെ കടത്തിവിട്ടത്. വൈകിയതിനാൽ താമസ സൗകര്യവും ഏർപ്പെടുത്തി. സമാനമായ രീതിയിൽ നിരവധി പേരാണ് അതിർത്തിയിലെ നിയന്ത്രണങ്ങളിൽ വലയുന്നത്. റവന്യൂ വകുപ്പ് ആരോഗ്യവകുപ്പുകൾ സംയുക്തമായി കൈകാര്യം ചെയ്തിരുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടം പൊലീസ് ഏറ്റെടുത്തതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത് ഫലത്തിൽ ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam