കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ജെയ്സൺ കാർ ഓടിച്ചുകൊണ്ട്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങൾ റീൽ ആയി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയ വിവാദമായതും വ്യാപക വിമർശനത്തിന് വഴിവെച്ചതും.

കൊല്ലം: മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്ത സംഭവത്തിൽ ഖേദപ്രകടനം നടത്തി സി.ആർ. മഹേഷ് എം.എൽ.എ. തന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവ് സംഭവിച്ചതായും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകാൻ പാടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധിക്കുമെന്നും സി.ആർ. മഹേഷ് കൂട്ടിച്ചേർത്തു.

കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ജെയ്സൺ കാർ ഓടിച്ചുകൊണ്ട്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങൾ റീൽ ആയി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയ വിവാദമായതും വ്യാപക വിമർശനത്തിന് വഴിവെച്ചതും. ഈ കാറിന്റെ പിന്നിലെ സീറ്റിൽ ചാണ്ടി ഉമ്മൻ എം.എൽ.എയും ഉണ്ടായിരുന്നു. വീഡിയോ പകർത്തിയ സമയത്ത് ജെയ്സൺ സ്റ്റാഫ് അംഗമായിരുന്നില്ല. നിയമപാലകർ കർശന നടപടികൾ സ്വീകരിക്കേണ്ട റോഡ് സുരക്ഷാ നിയമങ്ങൾ ജനപ്രതിനിധികൾ തന്നെ കാറ്റിൽപ്പറത്തിയത് സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.