
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണമായി പിന്തുണ നൽകുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പൻ്റെ പ്രശസ്തി ആഗോള തലത്തിൽ അറയിക്കുകയാണ് ലക്ഷ്യം. ദേവസ്വം ബോർഡിൻ്റെ ആശയം മികച്ചതാണ്. സംഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവും. കൂടുതൽ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. പഴയ ശബരിമലക്കേസുകൾ തീർക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമസ്തേ കേരളത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂർണ്ണ പിന്തുണ ഇല്ലെന്നാണ് എൻഎസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കിൽ നല്ലത്. സമിതി നേതൃത്വം രാഷ്ട്രീയ മുക്തമാകണമെന്ന നിർദേശവും എൻഎസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാരുമാണ് അംഗങ്ങൾ.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതിൽ എൻഎസ്എസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ശബരിമല പ്രക്ഷോഭ കേസുകളുടെ പേരിൽ കരയോഗാംഗങ്ങള്‍ക്കും മക്കള്‍ക്കും പാസ്പോര്‍ട്ട് പോലും എടുക്കാനായില്ലെന്ന് എൻഎസ്എസ് ഓര്‍ക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എൻഎസ്എസ് പിന്തുണയ്ക്കുമ്പോള്‍ സംഗമം ഇലക്ഷൻ സ്റ്റണ്ടെന്ന് സംശയിക്കുയാണെന്നാണ് യോഗക്ഷേമ സഭ പ്രതികരിച്ചത്. അതേസമയം, എൻഎസ്എസ് പിന്തുണ ഊര്‍ജ്ജവും പ്രോത്സാഹനവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രതികരിച്ചു.
യുവതിപ്രവേശന വിധി നടപ്പാക്കാൻ ഇറങ്ങിയ സര്‍ക്കാരിനെതിരെ നാമജപ ഘോഷയാത്രയും സമരവുമായി കൈകോര്‍ത്തവര്‍ ആഗോള അയ്യപ്പ സംഗമത്തിൽ ഇരുവഴിയിലായി. ആചാരലംഘനത്തിനെതിരെ സംഘ പരിവാര്‍ സംഘടനകള്‍ക്ക് മുമ്പേ തെരുവിലിറങ്ങിയ എൻഎസ്എസിന് ഇപ്പോള്‍ സര്‍ക്കാരിൽ വിശ്വാസം അര്‍പ്പിക്കുന്നത്. പഴയകാലം ചര്‍ച്ച ചെയ്യേണ്ടെന്ന് പറയുന്ന സംഘടന സംഗമം ശബരിമല വികസനത്തിനെന്ന് സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും വാക്ക് ഏറ്റു പറയുന്നു. പഴയതെല്ലാം മാറ്റിവച്ച് ശബരിമലയിൽ ഇടത് സര്‍ക്കാരിനെ എൻഎസ്എസ് പിന്തുണയ്ക്കുന്നതിലെ കുഴപ്പം മണത്താണ് ബിജെപി വിമര്‍ശിക്കുന്നത്.