
ആലപ്പുഴ: എസ് എൻ ട്രസ്റ്റിന്റെ ബൈലോയിൽ ഹൈക്കോടതി വരുത്തിയ ഭേദഗതിയിൽ പ്രതികരണവുമായി എസ്എൻ ട്രസ്റ്റ് അംഗവും എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ. 'താൻ കേസിൽ പ്രതിയല്ല. വിചാരണ നടത്തിയിട്ടില്ല. 14 വർഷം മുൻപ് എസ്എൻ ട്രസ്റ്റിന്റെ എക്സിബിഷൻ നടത്തിയതിൽ സാമ്പത്തിക ആരോപണം ഉയർന്നു. ആ കേസിൽ ആദ്യ അന്വേഷണ റിപ്പോർട്ട് തള്ളി. പിന്നീട് പുനരന്വേഷണം നടത്തി. അതിലൊന്നും തന്നെ പ്രതി ചേർത്തിട്ടില്ല. എന്നെ കള്ളനാക്കി വെടക്കാക്കി തനിക്കാക്കണം. അതിന് വേണ്ടി എന്നെ പ്രതിയാക്കാനാണ് ശ്രമം. കേസ് എന്നെ മാത്രമല്ല, എല്ലാ ട്രസ്റ്റികളെയും ബാധിക്കും. കുറ്റക്കാരായി ശിക്ഷ അനുഭവിച്ചവർ ഭരിക്കുന്ന കാലമാണ്. ഇവിടെ താൻ കുറ്റക്കാരനല്ല, പ്രതി ചേർത്തിട്ടില്ല,' ഒരു കുറ്റപത്രവും സമർപ്പിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുറ്റപത്രം കൊടുത്ത് ജില്ലാ കോടതിയിൽ നിന്ന് വിധി നടപ്പാക്കണം. എന്നാൽ മാത്രമേ ഭാരവാഹിത്വത്തിൽ നിന്ന് നീക്കാനാവൂ എന്നാണ് ഹൈക്കോടതി എസ്എൻ ട്രസ്റ്റിന്റെ ബൈലോയിൽ വരുത്തിയിരിക്കുന്ന ഭേദഗതിയെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. എസ് എൻ ട്രസ്റ്റിൽ തനിക്ക് കഷ്ടിച്ച് നാലഞ്ച് മാസമേ ഇനി ഭാരവാഹിയായി സമയമുള്ളൂ. ജില്ലാ കോടതിയിലെ കേസ് തീരാൻ എത്ര സമയമെടുക്കും? എന്നെ ഒഴിവാക്കാൻ വേണ്ടി ചിലർ കൊടുത്ത ഹർജിയാണിത്. വർഷങ്ങളായി നടത്തുന്ന ശ്രമമാണിത്. ക്രിമിനൽ കേസിൽ പെടുത്തിയും സ്വകാര്യ അന്യായ ഹർജി നൽകിയും തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. താനിനി എസ്എൻ ട്രസ്റ്റിൽ അംഗമാകരുതെന്ന് ആഗ്രഹിക്കുന്ന, ഈ സീറ്റ് പ്രേമിക്കുന്ന ചില പ്രേമന്മാർ ഇതിന് പിന്നിലുണ്ട്. ജനകോടതിയിൽ തന്നെ ഒതുക്കാൻ സാധിക്കില്ല. ഒന്നും രണ്ടും വർഷമല്ല. ഇതുവരെ തനിക്കൊരു നോട്ടീസും നൽകിയിട്ടില്ല. ഹൈക്കോടതി വിധി പൊതുവായുള്ളതാണ്. അത് നല്ല കാര്യം തന്നെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ് എൻ ട്രസ്റ്റിന്റെ ബൈലോയിൽ ഹൈക്കോടതി നിർണായക ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന ഭേദഗതിയാണ് കോടതി വരുത്തിയത്. മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയിൽ മാറ്റം വരുത്തുകയല്ല കോടതി ചെയ്തത്. മറിച്ച് നിയമത്തിൽ തന്നെ ഭേദഗതി വരുത്തുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam