
കോട്ടയം: കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്‍റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ വ്യക്തമാക്കി. . ഇടതു വലതു മുന്നണികള്‍ അതിരുവിട്ട മുസ്ളിം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവും വെളളാപ്പളളി എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്‍റെ എഡിറ്റോറിയലില്‍ ആവര്‍ത്തിച്ചു. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ലേഖനത്തില്‍ വെള്ളാപ്പളളി ചൂണ്ടിക്കാട്ടുന്നു.
ലോക്സഭ തിരഞ്ഞടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ ഇടത് വലത് മുന്നണികള്‍ക്കെതിരെ തിരിഞ്ഞ വെള്ളാപ്പളളി നിലപാട് കടുപ്പിക്കുകയാണ് യോഗനാദത്തിന്‍റെ ഏറ്റവും പുതിയ ലക്കത്തിന്‍റെ മുഖപ്രസംഗത്തില്‍. ഒഴിവു വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും രണ്ടു മുസ്ളിങ്ങളെയും ഒരു ക്രിസ്ത്യാനിയെയും നാമനിര്‍ദേശം ചെയ്ത കാര്യം താന്‍ വിളിച്ചു പറഞ്ഞതിനെ പാതകമായി ചിത്രീകരിക്കുകയാണെന്ന് ലേഖനത്തില്‍ വെളളാപ്പളളി പറയുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ നിശ്ചയിക്കുമ്പോഴും ഇരുമുന്നണികളുടെയും മുൻഗണന മതത്തിനാണെന്നും ഹൈന്ദവ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ന്യൂനപക്ഷങ്ങളെ സ്ഥാനാർത്ഥികളാക്കുമ്പോൾ മലപ്പുറത്തും കോട്ടയത്തും മറിച്ചു ചിന്തിക്കാൻ ഇടത് വലത് മുന്നണികള്‍ക്ക് ധൈര്യമില്ലെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കം മുതൽ പാർട്ടിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന പിന്നാക്ക, പട്ടികവിഭാഗ സമൂഹത്തിന്‍റെ വിശ്വാസത്തെ സി.പി.എമ്മും സി.പി.ഐയും ന്യൂനപക്ഷ പ്രീണനത്തിനായി ബലികഴിച്ചു. തനിക്കെതിരെ കേസെടുക്കണമെന്നും ജയിലില്‍ അടയ്ക്കണമെന്നും പറഞ്ഞ മുസ്ളിം നേതാക്കള്‍ സ്വന്തം മതക്കാരുടെ അനീതികള്‍ക്കെതിരെ സൗമ്യ നിലപാടാണ് സ്വീകരിച്ചതെന്നും വെളളാപ്പളളി പറയുന്നു. തന്നെ ക്രൂശിക്കാന്‍ വരുന്നവര്‍ തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം എങ്ങിനെയെന്ന് കാണണം.ഇരുമുന്നണികളുടെയും മുസ്ളിം പ്രീണനവും മുസ്ളിം ലീഗിന്റെയും കുറേ മുസ്ളിം സംഘടനകളുടെയും അഹങ്കാരവും കടന്നുകയറ്റവും സഹിക്കാനാവാതെ വന്നപ്പോൾ ക്രൈസ്തവർ ബി.ജെ.പിയെ രക്ഷകരായി കണ്ടെന്നാണ് വെളളാപ്പളളിയുടെ നിരീക്ഷണം.
മറ്റുമതസ്ഥരിലെ മനസുകളിലെ മാറ്റം തിരിച്ചറിഞ്ഞ് നിലപാടുകൾ പരിഷ്കരിക്കാൻ മുസ്ളിം ലീഗിന്റെയും മുസ്ളിം സമുദായങ്ങളുടെ നേതൃത്വം ഇനിയെങ്കിലും ചിന്തിക്കണമെന്നും ലേഖനത്തില്‍ എസ്എന്‍ഡിപി യോഗം നേതാവ് ആവശ്യപ്പെടുന്നു.കേരളത്തിലെ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അസമത്വം വ്യക്തമാകാന്‍ സാമ്പത്തിക സര്‍വേ നടത്തണമെന്ന ആവശ്യം കൂടി മുന്നോട്ടു വച്ചാണ് വെളളാപ്പളളി ലേഖനം അവസാനിപ്പിക്കുന്നത്.
..................................................................
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam