
ആലപ്പുഴ: കേരളത്തെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരഹത്യ തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളാണ് ഈ കേസിൽ ഉൾപ്പെട്ടത്. അത് മനസിലാക്കി തടയാൻ പൊലീസിനായില്ല.നരബലി കേരളത്തിന് നാണക്കേട് ആണ്. സമ്പത്തിനോടുള്ള ആർത്തിയാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതിന് കാരണം. ശ്രീനാരായണ ഗുരു കടലിൽ കളഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ജനങ്ങളെ അണിനിരത്തി ഒരു ജനകീയ മിഷൻ തന്നെ നടപ്പിലാക്കും. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇതിൽ തീരുമാനം ഉണ്ടാകും.നിയമം മാത്രമല്ല വലിയ രീതിയിൽ ഉള്ള ബോധവത്കരണം ആവശ്യമാണ്. കേരളത്തിന്റെ നവോത്ഥന മൂല്യങ്ങൾ തിരിച്ചു പിടിക്കണമെന്നും മന്ത്രി പറഞ്ഞു.
മലയാലപ്പുഴ സംഭവം സര്‍ക്കാര്‍ കാണുന്നത് അതീവ ഗൗരവത്തോടെ: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കും. സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവരണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുബോധം ശക്തിപ്പെടണമെന്നും മന്ത്രി പറഞ്ഞു.
ദുർമന്ത്രവാദത്തിനെതിരായ നിയമം സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര- നിയമ വകുപ്പ് യോഗം ഇന്ന് നടക്കും.നിയമ പരിഷ്കര കമ്മീഷന്‍റെ ശുപാർശകളാണ് ചർച്ച ചെയ്യുന്നത്.അടുത്ത നിയമസഭ സമ്മേളനത്തിൽ ബില്ല് കൊണ്ട് വരാനാണ് നീക്കം. ബില്ലിന്‍റെ കരട് പൊതുജന അഭിപ്രായത്തിന്നും പ്രസിദ്ധീകരിക്കും.