
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്‍റെ ശവകല്ലറ പണിയുകയാണ്. കോണ്‍ഗ്രസിലെ തമ്മിൽ തല്ല് കാരണം എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തും. നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്‍റെ മുഖമുദ്ര. എൽഡിഎഫിന്‍റെ ഭരണമികവ് കൊണ്ടായിരിക്കില്ല അവര്‍ വീണ്ടും അധികാരത്തിലെത്തുക.
കോണ്‍ഗ്രസിലെ അനൈക്യം എൽഡിഎഫിന് ഗുണം ചെയ്യും. കോൺഗ്രസിനോട് വിരോധമില്ല. എന്നാൽ, ചില നേതാക്കൾ വ്യക്തി വിദ്വേഷം തീർക്കുകയാണ്. കോൺഗ്രസിൽ അഭിപ്രായ വ്യക്തതയില്ല. സുധാകരൻ പറയുന്നതിന്‍റെ എതിര് മാത്രമാണ് സതീശൻ പറയുക.സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോൺഗ്രസിനെ നയിക്കുന്നത്. സതീശൻ ശൈലി കോൺഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കോണ്‍ഗ്രസ് തന്നെ അകത്തിടാൻ ശ്രമിച്ചതാണ്. കെപിസിസി പ്രസിഡന്‍റായിരുന്ന വിഎം സുധീരൻ തന്നെ അറസ്റ്റ് ചെയ്യാൻ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു.ആലുവയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലായിരുന്നു നടപടി യുഡിഎഫ് സ്ഥാനാർത്ഥികളെ കാണാൻ അനുമതി നൽകാത്ത കാര്യത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. അനുമതി ചോദിച്ചില്ലെന്ന ഹസൻ പറഞ്ഞത് രാഷ്ട്രീയ അടവ് നയമാണ്. തന്‍റെ സൗകര്യം കൂടി നോക്കി വന്നാൽ കാണാം. മുൻകൂട്ടി പറഞ്ഞിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രാഹുലിനും രമ്യക്കും വരാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam