
തൃശൂര്‍: മണ്ണൂത്തി വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയ യൂണിവേഴ്‌സിറ്റി ജീവനക്കാരനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ജോലിക്കാരനായ ബിനോയ് (45) ആണ് പിടിയിലായത്. ക്ലറിക്കല്‍ പോസ്റ്റിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പുതുരുത്തി സ്വദേശി നിമേഷിന്‍റെ കൈവശത്തുനിന്നും പലപ്പോഴായി 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ജോലിയോ വാങ്ങിച്ച പണമോ നല്കാതെ വിശ്വാസവഞ്ചന നടത്തിയ കേസിലാണ് അറസ്റ്റ്. വെറ്ററിനറി കോളേജില്‍ വരുന്ന ഒഴിവുകളിലേക്ക് പരീക്ഷയോ ഇന്‍റര്‍വ്യൂവോ ഇല്ലാതെ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പണം കൈപ്പറ്റിയത്. നിമേഷ് വിദേശത്തുനിന്നും തിരികെ വന്ന് നാട്ടില്‍ ബിസിനസ് നടത്തുന്നയാളാണ്. നിമേഷിന്‍റെ ഭാര്യക്കും സഹോദരനും ജോലി ലഭിക്കുന്നതിനാണ് പണം നല്കിയിരുന്നത്.
പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതിയുമായി നിമേഷ് സ്റ്റേഷനില്‍ എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി മാടക്കത്തറയിലുള്ള വീട്ടിലെത്തിയിട്ടുണ്ട് എന്നറിഞ്ഞ് വടക്കാഞ്ചേരി പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി പേരില്‍നിന്നും ബിനോയ് പണം ഇത്തരത്തില്‍ കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വടക്കാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam