
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ പാർട്ടി നടപടി ശക്തമാക്കുന്നതായി സൂചന. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പത്മകുമാറിനെ നീക്കം ചെയ്തുവെന്നാണ് പുതിയ വിവരം. ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ ഒഴിവാക്കിയതിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ ഔദ്യോഗികമായി പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കുന്നതിന് മുൻപേ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്. പാർട്ടിയുടെ ആഭ്യന്തര ചർച്ചകളിൽ നിന്നും വിവരങ്ങളിൽ നിന്നും ഇദ്ദേഹത്തെ അകറ്റി നിർത്താനാണ് ഈ നീക്കമെന്നാണ് വിവരം. ശബരിമലയിലെ കട്ടളപ്പാളിയിലെയും ദ്വാരപാലക ശില്പത്തിലെയും സ്വർണ്ണം അപഹരിച്ച കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കി പത്മകുമാർ കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
ദേവസ്വം മിനിറ്റ്‌സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണക്കൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിൽ നേരത്തെ തന്ത്രി കണ്ഠരര് രാജീവര്, ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസു എന്നിവരടക്കം ഒമ്പത് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. ജയിൽ മോചിതനായി എത്തിയ പത്മകുമാറിനെ പാർട്ടി നേതൃത്വം കൈവിടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള ഈ പുറത്താക്കൽ. വരും ദിവസങ്ങളിൽ പത്മകുമാറിനെതിരെ പാർട്ടിയിൽ നടപടിയുണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam