
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പോര് രൂക്ഷമാകുന്നു. റജിസ്ട്രാർ കെഎസ് അനിൽകുമാറിനെതിരെ കടുപ്പിച്ച് വൈസ് ചാൻസലർ മോഹൻ കുന്നുമ്മേൽ. റജിസ്ട്രാർക്ക് ഇ ഫയൽ ലഭ്യമാക്കുന്നത് തടയാനുള്ള നിർദേശം നൽകിയിരിക്കുകയാണ് വിസി. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യമാണ് കേരള സർവകലാശാലയിലുള്ളത്. വിസിയുടെ നിർദേശം തളളി വെല്ലുവിളിച്ചാണ് കെഎസ് അനിൽകുമാർ കേരള സർവകലാശാലയിലെത്തി, ഓഫീസിൽ കയറി കസേരയിലിരുന്നത്. ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരമനുസരിച്ച്, സർവകലാശാല കംപ്യൂട്ടർ സെന്റർ ഡയറക്ടർക്ക് നിർദേശം കൊടുത്തിരിക്കുന്നത്, റജിസ്ട്രാർക്ക് ഇ ഫയലുകളുടെ ആക്സസ് നൽകരുത് എന്നാണ്.
മിനി കാപ്പനാണ് റജിസ്ട്രാർ. അതുകൊണ്ട് ഇ ഫയലുകൾ അനിൽ കുമാറിന് നൽകരുത് എന്നാണ് കർശന നിർദേശം. അതായത് രജിസ്ട്രാർക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് വിസി ചെയ്യുന്നത്. അതേ സമയം സർവകലാശാല കംപ്യൂട്ടർ സെന്റർ ഡയറക്ടർ ഈ നിർദേശം പാലിക്കുമോ എന്നതിൽ വ്യക്തതയില്ല. രാവിലെ അനിൽകുമാർ ചേംബറിൽ പ്രവേശിക്കുന്നത് തടയണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം ഉദ്യോഗസ്ഥർ പാലിച്ചില്ല. ഒരിഞ്ച് പോലും പിന്നോട്ട് പോകാതെ ഉദ്യോഗസ്ഥർ പോര് കടുപ്പിക്കുന്ന കാഴചയാണ് കേരള സർവകലാശാലയിൽ കാണാനാകുന്നത്.