ബാർ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശം. ഹർജിക്കാരനായ പി കെ രാജുവാണ് വിജിലൻസ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം: ബാർ കോഴ കേസിൽ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കോടതി. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാനായി ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും, മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കും നൽകിയെന്നായിരുന്നു ബാർഹോട്ടൽ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതികളിൽ എന്തു നടപടി സ്വീകരിച്ചുവെന്നറിയിക്കാനാണ് നിർദ്ദേശം.
ഡയറക്ടർക്ക് പരാതി നൽകിയ സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം പി കെ രാജു കോടതിയെയും സമീപിച്ചിരുന്നു. രാജുവിന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പ്രോസിക്യൂഷനോട് വിശദാംശങ്ങള്‍ ചോദിച്ചത്. രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ, ബിജു രമേശ് എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഫെബ്രുവരി ഏഴിന് പരിഗണിക്കും.