കയ്യേറ്റത്തിനൊടുവില്‍ മാപ്പ് പറച്ചില്‍; തെറ്റുപറ്റിയെന്ന് വിജയ് പി നായര്‍

By Web TeamFirst Published Sep 26, 2020, 8:02 PM IST
Highlights

ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവർ ചേര്‍ന്നാണ് വിജയ് പി നായരെ ആക്രമിച്ചത്. സ്ത്രീവിരുദ്ധമായ പരാമർശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. 

തിരുവനന്തപുരം: സ്ത്രീകളുടെ കയ്യേറ്റത്തില്‍ തനിക്ക് പരാതിയില്ലെന്ന് ഡോ. വിജയ് പി നായർ. എന്നെ ആക്രമിച്ചത് അവരുടെ വൈകാരിക പ്രകടനമാണെന്നും ഞാൻ സ്ത്രീകളോട് മാപ്പ് പറഞ്ഞുവെന്നും വിജയ് പി നായർ പ്രതികരിച്ചു. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോ ഇത്ര വൈറലാകുമെന്ന് താൻ കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എൻ്റെ ലാപ്ടോപ്പും മൊബൈലും ആക്രമിച്ചവർ കൊണ്ടുപോയെന്നും വിജയ് പറഞ്ഞു.

ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവർ ചേര്‍ന്നാണ് വിജയ് പി നായരെ ആക്രമിച്ചത്. യൂട്യൂബ് ചാനലിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ഇയാളെ കരി ഓയിൽ പ്രയോഗം നടത്തിയ ശേഷം പലവട്ടം മുഖത്തടിക്കുകയും ചെയ്തു. ഇനി ഒരു സ്ത്രീകൾക്ക് നേരെയും ഇത്തരം കാര്യങ്ങൾ പറയരുതെന്ന് പറഞ്ഞായിരുന്നു പ്രതിഷേധക്കാരെത്തിയത്. 

വിജയ് പി നായർ യൂട്യൂബിൽ സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോ പങ്കുവച്ചിരുന്നു. പലരുടെയും പേര് പരാമർശിക്കാതെ അവർ അലങ്കരിച്ച സ്ഥാനങ്ങളും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു മോശം പരാമർശങ്ങൾ നടത്തിയത്. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു വീഡിയോയിലെ പരാമർശങ്ങൾ.

click me!