
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് അമ്മ ഷൈലജ. എൻ്റെ കുഞ്ഞുങ്ങളെ ജീവനോടെ കാണാൻ കഴിഞ്ഞില്ല, കർമമെങ്കിലും ചെയ്യണമെന്ന് അമ്മ. ശ്മശാനത്തിലേക്ക് കൊണ്ടു പോകുന്നതിന്റെ മിനിറ്റുകൾക്ക് മുൻപാണ് മൃതദേഹം അവിടെ സംസ്കരിക്കുകയാണ് എന്നറിയിച്ചത്. കോൺസുലേറ്റും കേന്ദ്രമന്ത്രിമാരും എല്ലാം ഇടപെട്ടാണ് നീതി നേടിത്തന്നതെന്നും വിപഞ്ചികയുടെ അമ്മ ഷൈലജ പ്രതികരിച്ചു. മകളുടെയും കുഞ്ഞിന്റെയും മൃതശരീരം ഹൈന്ദവ വിധി പ്രകാരം സംസ്കരിക്കണമെന്നാണ് ആവശ്യമെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതിനിടെ, മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി ചോദിച്ചു. മൃതദേഹത്തിന് നിയമപരമായ അവകാശം ഭർത്താവിനല്ലേയെന്നും കോടതി ആരാഞ്ഞു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ചോദിച്ചത്.
കുടുംബം നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നതെല്ലാം ആരോപണങ്ങൾ അല്ലേയെന്നും മൃതദേഹം ഷാർജയിൽ സംസ്കരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. മൃതദേഹത്തിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്നും ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കോടതിക്ക് എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിടാൻ കഴിയുക എന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.
കൊല്ലം സ്വദേശിനിയായ വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം ഹർജി നൽകിയിരിക്കുന്നത്. ഭർത്താവും കുടുംബവും യുവതിയെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാത്തതെന്നും ഹർജിയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam