Vipin Suicide : വിദേശത്തെ ജോലി പോയാലുംവേണ്ടില്ല, വിവാഹം കഴിഞ്ഞേ മടങ്ങൂ; വിദ്യയെ ചേര്‍ത്തുപിടിച്ച് നിധിന്‍

By prajeesh RamFirst Published Dec 8, 2021, 10:46 AM IST
Highlights

കഴിഞ്ഞ രണ്ടര വര്‍ഷമായി നിധിനും വിദ്യയും പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലാത്തതിനാല്‍ വിവാഹം ഉറപ്പിച്ചു. ഷാര്‍ജയില്‍ എസി മെക്കാനിക്കായ നിധിന്‍ കൊവിഡ് കാരണം നാട്ടിലെത്താന്‍ വൈകിയതിനാല്‍ വിവാഹം വൈകി.
 

തൃശ്ശൂര്‍: വായ്പ (Bank loan) കിട്ടാത്തതിന്റെ പേരില്‍ സഹോദരിയുടെ വിവാഹം (mariiage)  മുടങ്ങുമോ എന്ന ആശങ്കയില്‍ ജീവനൊടുക്കിയ യുവാവിന്റെ വീട്ടില്‍ പ്രതിശ്രുത വരന്‍ എത്തി. ''പണം മോഹിച്ചല്ല വിദ്യയെ പ്രണയിച്ചത്. വിദേശത്തെ ജോലി പോയാലും വേണ്ടില്ല, വിവാഹം കഴിഞ്ഞിട്ടേ ഇനി മടങ്ങൂ''-എന്ന് നിധിന്‍ (Nithin) പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷമായി നിധിനും വിദ്യയും പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാര്‍ക്കും എതിര്‍പ്പില്ലാത്തതിനാല്‍ വിവാഹം ഉറപ്പിച്ചു. ഷാര്‍ജയില്‍ എസി മെക്കാനിക്കായ നിധിന്‍ കൊവിഡ് കാരണം നാട്ടിലെത്താന്‍ വൈകിയതിനാല്‍ വിവാഹം വൈകി. രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച വിവാഹത്തിന് തീരുമാനിച്ചു. സ്ത്രീധനമായി ഒന്നും വേണ്ടെന്ന് നിധിന്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും ഇല്ലാതെ സഹോദരിയെ വിവാഹം കഴിപ്പിക്കില്ലെന്നും ബാങ്കില്‍ നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും സഹോദരന്‍ വിപിന്‍ (Vipin) പറഞ്ഞു.

തുടര്‍ന്ന് ഇരുവരുടെ ഫോട്ടോയെടുക്കാനായി നിധിനോട് എത്താനും ആവശ്യപ്പെട്ടു. പിന്നീട് വിദ്യയെയും അമ്മയെയും കൂട്ടി സ്വര്‍ണമെടുക്കാന്‍ ജ്വല്ലറിയിലേക്ക് പോയി. ബാങ്കില്‍ നിന്ന് പണമെടുക്കാനെന്ന് പറഞ്ഞ് പോയ വിപിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാന നിമിഷം വായ്പ മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു വിപിന്റെ ആത്മഹത്യ. 

ജനുവരി ആദ്യവാരം എത്താന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി 41 കഴിഞ്ഞ് വിവാഹവും കഴിഞ്ഞേ മടക്കം. അച്ഛനില്ലാത്ത കുട്ടിയായിരുന്നു വിദ്യ. ഇപ്പോള്‍ സഹോദരനും നഷ്ടപ്പെട്ടു. ഇനി അവള്‍ക്ക് ഞാനല്ലാതെ പിന്നെയാരാണ്- നിധിന്‍ പറഞ്ഞു.
 

click me!