വിഴിഞ്ഞം പദ്ധതി:അദാനിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കും,അക്രമത്തിൽ വൈദികർക്കും പങ്കെന്ന് പൊലീസ്,സിപിഎം യോഗം ഇന്ന്

By Web TeamFirst Published Dec 2, 2022, 6:09 AM IST
Highlights

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സർക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം സിപിഎം ചർച്ച ചെയ്യും. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിച്ചേക്കും

 

തിരുവനന്തപുരം:വിഴിഞ്ഞം പദ്ധതി നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴി‍ഞ്ഞ ദിവസത്തെ സംഘർഷത്തിൽ സ്വീകരിച്ച നിയമനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ലഹളയുണ്ടാക്കിയവർക്കെതിരെയും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തിലെ തൽസ്ഥിതി വിവരങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. എന്നാൽ പ്രകോപനമുണ്ടാക്കിയത് സമരക്കാരല്ല പൊലീസാണെന്ന് കോടതിയെ ധരിപ്പിക്കാനുളള നീക്കത്തിലാണ് സമര സമിതി'

ഇതിനിടെ വിഴിഞ്ഞം അക്രമത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിഴിഞ്ഞം സ്വദേശിയായ മുൻ ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.ആക്രമണത്തിൽ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ട് വരണമെന്നാണ് ആവശ്യം.പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടിയെടുക്കണം.ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനും ഡിജിപിക്കും നിർദേശം നൽകണം. സർക്കാരിന് സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സർക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം സിപിഎമ്മിൽ ചർച്ചയായേക്കും. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഘർഷവും മന്ത്രി വി.അബ്ദുറഹ്മാനെതിരെ ലത്തീൻ അതിരൂപത വൈദികൻ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശവും ചർച്ചയായേക്കും. സമരം തീർക്കാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ല എന്ന വിമർശനവും ശക്തമാണ്.

സമരത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് നേരത്തേ സി പിഎം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

'വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല'; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

click me!