
തിരുവനന്തപുരം: വിഴിഞ്ഞം സമരം മൂലം ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാൻ ശുപാർശ. ഇക്കാര്യം ആവശ്യപ്പെട്ട് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ്. സർക്കാരിന് കത്ത് നൽകി. തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിൻ്റെ നടപടിയെന്ന് ലത്തീൻ അതിരൂപത. പ്രതികരിച്ചു വിഴിഞ്ഞം സമരം 54-ാം ദിവസത്തിലേക്ക് നീങ്ങുമ്പോഴാണ് പുതിയ പ്രതിസന്ധി.
വിഴിഞ്ഞം സമരം 54 ദിവസം പിന്നിട്ടപ്പോൾ നഷ്ടം 100 കോടിക്ക് മുകളിലെന്നാണ് കണക്ക്. സർക്കാരും പൊലീസും പലവട്ടം ഇടപെട്ടിട്ടും അനുനയത്തിന്റെ സൂചന പോലുമില്ലാത്ത സമരത്തിന്റെ നഷ്ടം ലത്തീൻ അതിരൂപത തന്നെ ഏറ്റെടുക്കണമെന്നാണ് സർക്കാരിൻ്റെ തുറമുഖ നിർമാണ കമ്പനിയായ വിഴിഞ്ഞം
ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൻ്റെ ആവശ്യം. വെള്ളിയാഴ്ച ഈ നിർദ്ദേശം അടങ്ങുന്ന കത്ത് വിസിൽ തുറമുഖ വകുപ്പിന് കൈമാറി.
ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ച് കൊണ്ടാണ് തുറമുഖ കവാടത്തിലെ സമരം, അതിനാൽ നഷ്ടം ഈടാക്കാനുള്ള നോട്ടീസ് ലത്തീൻ അതിരൂപതയ്ക്ക് നൽകണമെന്നാണ് വിസിൽ കത്തിൽ ആവശ്യപ്പെടുന്നത്. സാധാരണ സമരങ്ങളിലുണ്ടാകുന്ന നഷ്ടം രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വിഴിഞ്ഞം സമരത്തിലും ബാധകമെന്നാണ് വിസിൽ നിലപാട്.
എന്നാൽ ഇക്കാര്യത്തിൽ തത്കാലം കടുത്ത നടപടികൾ വേണ്ടെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. വിസിൽ നിർദ്ദേശം തത്കാലത്തേക്ക് പരിഗണിക്കില്ല. ചർച്ചകളിലൂടെ തന്നെ പ്രശ്നം പരിഹരിക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം. വിദേശപര്യടനത്തിലുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം വിദഗ്ധ സമിതിക്കുള്ള ടേംസ് ഓഫ് റഫറൻസുകൾ പ്രസിദ്ധീകരിക്കും. ഇതിൽ സമരക്കാരുടെ ആവശ്യങ്ങൾ വിപുലമായി ഉൾപ്പെടുത്തി രമ്യതയിലേക്ക് എത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam