തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പറയാനുള്ളതെല്ലാം താന്‍ പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനു ശേഷം ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം പൂജപ്പൂര വിജിലന്‍സ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് വിജിലന്‍സ് അദ്ദേഹത്തിന് നോട്ടീസയച്ചതും ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതും. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ കൊച്ചിയില്‍ വച്ച് ഒരു തവണ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലം നിര്‍മ്മാണത്തിന്‍റെ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് കമ്പനിക്ക് ഇബ്രാഹിം കുഞ്ഞ് സഹായം നല്‍കിയതിന്‍റെ വ്യക്തമായ രേഖകള്‍ വിജിലന്‍സിന് ലഭിച്ചതും വീണ്ടും ചോദ്യം ചെയ്യലിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും.
വിജിലന്‍സിന്‍റെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ, പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് തെളിയിക്കുന്ന രേഖ പുറത്തുവന്നിരുന്നു. വായ്പ അനുവദിച്ച് ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ട ഫയലിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.
Read Also: വായ്പ പാസ്സാകാൻ ഒരു ദിവസം മതി: അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് തെളിയിക്കുന്ന രേഖ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam