
തിരുവനന്തപുരം: രാജിവെച്ചാലും ഇല്ലെങ്കിലും പാലക്കാട് എംഎൽഎ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കൂടാതെ ഉമാ തോമസ് എംഎൽഎക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതായും ഡിവൈഎഫ്ഐ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ ഉമ തോമസിൽ നിന്നും ഉണ്ടായത് ഒരമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ്. എന്നാൽ, എത്ര ക്രൂരമായാണ് അവരെ ഷാഫിയുടെ അനുയായികൾ നേരിട്ടത്. ഇതിനെതിരെ കോൺഗ്രസിൽ നിന്നും ഒരാളും മിണ്ടിയില്ല. രാഹുലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട കെസി വേണുഗോപാലിന്റെ ഭാര്യക്കും പോസ്റ്റ് പിൻവലിക്കേണ്ടിവന്നു. ഷാഫിയുടെ വെട്ടുകിളിക്കൂട്ടം അവരെയെല്ലാം ആക്രമിച്ചു. ഷാഫിയാണ് ഇതിനെല്ലാം നേതൃത്വം നൽകുന്നതെന്നും വികെ സനോജ് പറഞ്ഞു. പണം കൊടുത്ത് ആളുകളെ ഇറക്കിയാണ് ഷാഫി സൈബർ കൂട്ടത്തെ നിയന്ത്രിക്കുന്നത്. എവിടെ നിന്നാണ് ഇവർക്ക് ഇത്ര പണം ലഭിക്കുന്നതെന്ന് അറിയില്ല. വയനാടിനു വേണ്ടി പിരിച്ചെടുത്ത പണം കൂടി ഇതിന് ഉപയോഗിക്കുന്നുണ്ട്. എന്തായാലും സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി ഡിവൈഎഫ്ഐ പ്രതിരോധിക്കുമെന്ന് വികെ സനോജ് കൂട്ടിച്ചേർത്തു.
ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam