
കോട്ടയം : വൈക്കം സത്യഗ്രഹ ആഘോഷത്തിന്‍റെ പത്രപരസ്യത്തിൽ നിന്നും സി കെ ആശ എംഎല്‍എയെ ഒഴിവാക്കിയെന്ന പരസ്യവിമർശനമുന്നയിച്ച സിപിഐയെ തള്ളി മന്ത്രി വി എൻ വാസവൻ. പരിപാടിയുമായി ബന്ധപ്പെട്ട് ഒരു പരാതിയുമുണ്ടായിട്ടില്ലെന്നും ഒരു പരാതിയും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും സംഘാടകരിലൊരാളായിരുന്ന മന്ത്രി വാസവൻ വിശദീകരിച്ചു. ഒരു കുറ്റവും ഇല്ലാതെ, ഒരു വിവാദത്തിനും അവസരം ഇല്ലാതെയാണ് പരിപാടി നടന്നത്. പരസ്യവുമായി ബന്ധപ്പെട്ട് പിആർഡിക്ക് തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈക്കം സത്യാഗ്രഹത്തിന്‍റെ ആഘോഷ പരസ്യത്തില്‍ നിന്നും എംഎല്‍എ സി കെ ആശയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനുവാണ് പരസ്യമായി രംഗത്തെത്തിയത്. പിആർഡി നൽകിയ പരസ്യത്തിൽ സി കെ ആശ എംഎൽഎയുടെ പേര് ഉണ്ടാകേണ്ടതായിരുന്നുവെന്നും ഒഴിവാക്കിയതിൽ സിപിഐക്ക് പരാതിയുണ്ടെന്നും ഇത് സർക്കാരിനെ അറിയിച്ചുവെന്നുമാണ് സിപിഐ കോട്ടയം ജില്ല സെക്രട്ടറി അറിയിച്ചത്. പി ആർ ഡി തെറ്റ് തിരുത്തിയേ മതിയാകു. ആര് വകുപ്പ് കൈകാര്യം ചെയ്യുന്നുവെന്നതല്ല, തെറ്റ് ഉണ്ടെങ്കിൽ തിരുത്തണമെന്നതാകണം നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈക്കം സത്യഗ്രഹ ആഘോഷത്തിന്‍റെ പത്രപരസ്യത്തിൽ നിന്ന് തന്‍റെ പേരും ചിത്രവും ഒഴിവാക്കിയ സംഭവത്തില്‍ പി ആർ ഡിയെ വിമർശിച്ച് സി കെ. ആശ എംഎൽഎയും രംഗത്തെത്തി. വീഴ്ച ഉണ്ടായത് പി ആർ ഡി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നാണെന്നും പരിപാടിയിൽ തനിക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചെന്നും ആശ ഫെയ്സ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam