
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ രണ്ട് മുതിർന്ന നേതാക്കളുടെ അസാന്നിധ്യവും ഈ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനും, എ കെ ആൻ്റണിയും ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വിഎസ് അച്യുതാനന്ദൻ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ്. എ കെ ആൻ്റണി കൊവിഡ് മുക്തി നേടിയ ശേഷം ദില്ലിയിലെ വീട്ടിൽ വിശ്രമത്തിലാണ്.
വി എസ് അച്യുതാനന്ദൻ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തപാൽ വോട്ടിനായി ആപേക്ഷിച്ചിരുന്നെങ്കിലും പഞ്ചായത്ത് രാജ് ആക്ടിൽ ഇതിന് വകുപ്പില്ലാത്തതിനാൽ നൽകാനാവില്ലെന്ന് അറിയിച്ചിരുന്നു. കൊവിഡ് രോഗികൾക്കും ക്വാറൻ്റീനിലുള്ളവർക്കും മാത്രമാണ് സ്പെഷ്യൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരളം രൂപീകൃതമായതിന് ശേഷം ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും വി എസ് ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കുന്നത്. ആലപ്പുഴയിലാണ് വിഎസിന്റെ വോട്ട്.
മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിയുടെ വോട്ട് വഴുതക്കാടാണ്. ജഗതി സ്കൂളിലാണ് സാധാരണ ആൻ്റണി വോട്ട് ചെയ്യാനെത്താറ്. കൊവിഡ് ബാധിതരായ ആൻ്റണിയും ഭാര്യയും രോഗമുക്തി നേടിയ ശേഷം ദില്ലിയിലെ വീട്ടിൽ വിശ്രമത്തിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam