
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷന്‍ സ്വീകരിക്കുന്നതില്‍ കുടുംബത്തിന് ആശയക്കുഴപ്പം. പുരസ്കാരത്തില്‍ സന്തോഷമെന്നും ജനഹൃദയങ്ങളിലാണ് വിഎസിന്‍റെ സ്ഥാനമെന്നും നിലപാട് എടുക്കുന്ന കുടുംബം പുരസ്കാരം സ്വീകരിക്കുന്നതിലെ തീരുമാനം പാര്‍ട്ടിക്ക് വിടുകയാണ്. എന്നാല്‍ പുരസ്കാര കാര്യങ്ങളില്‍ സിപിഎമ്മിന് ഏകീകൃത നിലപാട് ഇല്ല. വിഎസിന് മരണാനന്തരം പ്രഖ്യാപിച്ച പത്മവിഭൂഷൻ പുരസ്കാരം സ്വീകരിക്കണോ എന്ന് വിഎസിന്‍റെ കുടുംബത്തിന് തീരുമാനിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുൻപ് പറഞ്ഞത്. അതേസമയം, വി എസ് ജീവിച്ചിരുന്നെങ്കിൽ അവാര്‍ഡ് സ്വീകരിക്കില്ലായിരുന്നെന്നാണ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടത്.
പത്മ വിഭൂഷൻ സ്വീകരിക്കുന്നത് പാർട്ടി തീരുമാന പ്രകാരമായിരിക്കും എന്നാണ് വിഎസ് അച്യുതാനന്ദന്‍റെ മകൻ വി എ അരുൺ കുമാർ അറിയിച്ചത്. പാർട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനമെന്നും ജന ഹൃദയങ്ങളിൽ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്നും വി എ അരുൺ കുമാർ നേരത്തെ പറഞ്ഞിരുന്നു. നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ചു കൊണ്ടായിരുന്നു വിഎ അരുൺ കുമാറിന്റേ പ്രതികരണം. വി എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. എന്നാൽ പുരസ്കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അരുൺ കുമാര്‍ വ്യക്തമാക്കിയിരുന്നു.
മുൻ കാലങ്ങളിൽ ഇഎംഎസ്, ജ്യോതിബസു, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ നേതാക്കളും പാർട്ടിയും പത്മ പുരസ്കാരങ്ങളും ഭാരതരത്നയുമടക്കം നിരസിച്ചിരുന്നു. നരസിംഹറാവു സർക്കാരിന്‍റെ കാലത്താണ് രാജ്യത്തെ തലമുതിർന്ന കമ്യുണിസ്റ്റ് നേതാവ് ഇഎംഎസിന് പത്മവിഭൂഷൺ നൽകിയത്. എന്നാൽ പാർട്ടിയും ഇഎംഎസും പുരസ്‌കാരം നിരസിച്ചു. 2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൺ നൽകി. പുരസ്‌കാരം നിരസിച്ച് അദ്ദേഹവും പാർട്ടിയും നിലപാടെടുത്തു. ഈ നിരസിക്കലുകൾക്കെല്ലാം പാർട്ടി പറഞ്ഞത് രണ്ടു കാരണങ്ങൾ ആണ്. ഒന്ന്, പുരസ്കാരങ്ങൾക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനം. രണ്ട്, ഭരണകൂടം നൽകുന്ന ബഹുമതികൾ കമ്യുണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ല എന്നുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam