
തിരുവനന്തപുരം: മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കാൻ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണ സംഘത്തിൽ ഓഡിറ്ററെയും ഉള്‍പ്പെടുത്തി. ശിവകുമാറിന്‍റെ ബാങ്ക് ലോക്കർ തുറക്കാനായി നാളെ ബാങ്കിന് വിജിലൻസ് നോട്ടീസ് നൽകും.
വി എസ് ശിവകുമാർ സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ശിവകുമാർ ഉള്‍പ്പെടെ നാലു പേരുടെയും സ്വത്തു വിവരങ്ങള്‍ പ്രത്യേകമായി അന്വേഷിക്കും. ഇതിനാണ് ഓഡിറ്ററെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. വിജിലൻസ് എസ്പി വി എസ് അജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു ഡിവൈഎസ്പിയും രണ്ട് സിഐമാരും പൊലീസുകാരുമാണുള്ളത്.
പ്രതികളുടെ വീടുകളിൽ നടത്തിയ വിജിലന്‍സ് പരിശോധനയിൽ അനധികൃത സ്വത്തു സമ്പാദനം തെളിയിക്കാനുള്ള രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതിനാൽ വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ശിവകുമാറിന്‍റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കറിന്‍റെ താക്കോൽ പരിശോധന ദിവസം വിജിലൻസിന് കൈമാറിയതുമില്ല. താക്കോൽ നഷ്ടപ്പെട്ടുവെട്ടുവെന്നാണ് ശിവകുമാർ നൽകിയ മൊഴി. ഈ സാഹചര്യത്തിൽ മറ്റാരെയും ലോക്കർ തുറക്കാൻ അനുവദിക്കരുതെന്നും, അന്വേഷണ സംഘത്തിന് ലോക്കർ തുറക്കാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് വിജിലൻസ് ബാങ്കിന് കത്ത് നൽകാൻ തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam