ആദ്യം കേസ് അന്വേഷിച്ച വാളയാർ എസ്ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം.
തിരുവനന്തപുരം: വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ആദ്യം കേസ് അന്വേഷിച്ച വാളയാർ എസ്ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. കഴിഞ്ഞമാസം കൊച്ചിയിലും ഇവർ ഉപവാസ സമരം നടത്തിയിരുന്നു.
മൂന്ന് വർഷം മുമ്പാണ് വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്തവരിൽ കുറ്റം തെളിയിക്കാൻ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരിൽ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാംപ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു.
നേരത്തെ വാളയാർ സമരസമതി ഹൈക്കോടതിക്ക് മുന്നിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് വാളയാർ നീതിയാത്രയും സെക്രട്ടറിയേറ്റിന് മുന്നിൽ കുടിൽകെട്ടി സമരവും നടത്തിയിരുന്നു.