പാലക്കാട്: സിബിഐയ്ക്ക് (CBI) വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ (Walayar Case) കത്ത് അയച്ചു. സിബിഐ ധാര്‍മ്മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നാണ് പെണ്‍കുട്ടികളുടെ അമ്മ കത്തിൽ പറയുന്നത്. പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് മൊഴി നല്‍കിയിട്ടും മുഖവിലയ്ക്കെടുത്തില്ല. ധൃതിപിടിച്ച് കുറ്റപത്രം നല്കിയതില്‍ ദുരൂഹത നിലനില്‍ക്കുന്നു എന്നും കത്തിൽ പറയുന്നു.
കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സാക്ഷികളും സമരസമിതിയും നല്‍കിയിരുന്നു. തന്‍റെയും ഭര്‍ത്താവിന്‍റെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അന്തിമ കുറ്റപത്രത്തിന് മുമ്പ് തന്നെയും ഭര്‍ത്താവിനെയും കേള്‍ക്കാന്‍ സിബിഐയ്ക്ക് ധാര്‍മിക ബാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു. സിബിഐ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണനാണ് പെണ്‍കുട്ടികളുടെ അമ്മ കത്ത് അയച്ചിരിക്കുന്നത്.
Read Also: വാളയാർ കേസ്; പെൺകുട്ടികളുടേത് ആത്മഹത്യയെന്ന് സിബിഐയും, കുറ്റപത്രം സമർപ്പിച്ചു
വാളയാർ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നിയമ നടപടിയ്ക്കൊരുങ്ങുകയാണ് സമരസമിതി. പെൺകുട്ടികളുടെ മരണം കൊലപാതകമെന്നാണ് അമ്മയടക്കമുള്ളവരുടെ ആരോപണം. എന്നാൽ മരണം ആത്മഹത്യയെന്ന പൊലീസ് അന്വേഷണം ശരിവയ്ക്കുന്നതാണ് സിബിഐയുടെയും കണ്ടെത്തൽ. സി ബി ഐ കണ്ടെത്തലിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സമരസമിതിയുടെ ആലോചന. കുറ്റപത്രത്തിൻ്റെ പകർപ്പ് ലഭ്യമായാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam