
കൊച്ചി: വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി കേരള ഹൈക്കോടതി തള്ളി. വാളയാറിൽ മരിച്ച സഹോദരികളുടെ അമ്മ നൽകിയ ഹർജിയിൽ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനമെടുത്തത്. എംജെ സോജന് കൺഫേർഡ് ഐ.പി.എസ് കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയത്.
നിലവിൽ എസ്‌പിയാണ് എം ജെ സോജൻ. വാളയാറിലെ പെൺകുട്ടികളുടെ അമ്മയുടെ പരാതിയിൽ പാലക്കാട് ജില്ല കോടതി എംജെ സോജനെതിരെ പോക്സോ കേസെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരായ ഹർജിയിൽ ഹൈക്കോടതി എംജെ സോജന് അനുകൂലമായിട്ടാണ് ഉത്തരവിട്ടത്. വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളെ പറ്റി 24 ന്യൂസ് ചാനൽ വഴി മോശം പരാമർശം നടത്തിയെന്ന കേസിനെതിരെയാണ് എംജെ സോജൻ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് റദ്ദാക്കിയ കോടതി ചാനലിൻ്റെ റിപ്പോർട്ടർക്കെതിരെ ആവശ്യമെങ്കിൽ അന്വേഷണം നടത്താമെന്നും ഉത്തരവിട്ടിരുന്നു. ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം പ്രചരിപ്പിച്ചതിലാണ് ന്യൂസ് ചാനലിനെതിരെ കോടതി നിലപാടെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam