വാളയാർ പീഡന കേസ്; പുതിയ അന്വേഷണ സംഘത്തിൽ വിശ്വാസമെന്ന് പെൺകുട്ടികളുടെ അമ്മ

By Web TeamFirst Published Nov 16, 2022, 4:42 PM IST
Highlights

അന്വേഷണ സംഘം പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. വാളയാറിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പുതിയ അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിൽ സിബിഐയുടെ പുതിയ സംഘം അന്വേഷണം തുടങ്ങി. കൊച്ചി സിബിഐ യൂണിറ്റ് ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. അന്വേഷണ സംഘം പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. വാളയാറിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പുതിയ അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ ക്രൈം സെല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആവശ്യമായ കണ്ടെത്തലുകള്‍ ഇല്ലെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 10ന് കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് സ്‌പെഷ്യല്‍ പോക്‌സോ കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് സിബിഐ കുറ്റപത്രത്തിലും ഉളളതെന്ന വിമര്‍ശനവും കുടുംബം ഉന്നയിച്ചിരുന്നു. സിബിഐ തുടരന്വേഷണം കേരളത്തിന് പുറത്ത് നിന്നുളള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വേണമെന്ന ആവശ്യം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഉന്നയിക്കുകയും സിബിഐ ഡയറക്ടര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ പുരോഗതി ഉടന്‍ അറിയിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.

ഉത്തരവിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ

1. സിബിഐ ഹാജരാക്കിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ല.

2. ഇത്രയും ഹീനമായ കുറ്റകൃത്യത്തിൽ നേരിട്ടുള്ള തെളിവുകൾ കിട്ടിയില്ലെങ്കിൽ, കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുന്ന ശക്തമായ സാഹചര്യത്തെളിവുകൾ ഉറപ്പാക്കേണ്ട ചുമതല അന്വേഷണ ഏജൻസിക്കുണ്ട്.

3. കുറ്റാരോപിതൻ സ്വമേധയാ കുറ്റസമ്മതം നടത്തിയെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിലുണ്ട്. ഇത് സ്ഥാപിക്കാൻ അനുബ്ധ തെളിവുകൾ സിബിഐ ഹാജരാക്കിയ കുറ്റപത്രത്തിൽ ഇല്ല

4. അലസവും അപൂർണവുമായ അന്വേഷണമാണ് കേസിൽ ഉണ്ടിയിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി.

ഏറെ ഗൗരവതരമായ കേസിൽ കൃത്യവും ശരിയായ ദിശയിലുമുള്ള അന്വേഷണം നടന്നില്ലെങ്കിൽ ജനങ്ങൾക്ക് നീതിനിർവഹണത്തിൽ വിശ്വാസം നഷ്ടപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതിനാൽ സത്യം കണ്ടെത്താനുള്ള തുടരന്വേഷണത്തിന് ആദ്യപരിഗണന നൽകണം എന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. നീതി ഉറപ്പാക്കാൻ തുടരന്വേഷണം അനിവാര്യമാണ്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴിൽ തുരന്വേഷണം നടത്തണം എന്നാണ് പാലക്കാട് പോക്സോ കോടതി ആവശ്യപ്പെട്ടിരുന്നത്.

Also Read: വാളയാര്‍ പീഡനകേസ്:CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി, തുടരന്വേഷണത്തിന് ഉത്തരവ്

ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച കോടതി കേസിൽ തുടരന്വേഷണത്തിന് സിബിഐയോട് നിർദേശിച്ചിരുന്നു. 2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു. 

click me!