ആലപ്പുഴയിൽ മുടങ്ങിയ കുടിവെള്ള വിതരണം ഇന്ന് പുനഃസ്ഥാപിച്ചേക്കും

By Web TeamFirst Published Nov 12, 2019, 6:28 AM IST
Highlights

ആലപ്പുഴ നഗരസഭയിലും എട്ടു പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് 13 ദിവസമാകുന്നു. 

ആലപ്പുഴ: ആലപ്പുഴയിൽ പൈപ്പ് പൊട്ടലിനെ തുടർന്ന് മുടങ്ങിയ കുടിവെള്ള വിതരണം ഇന്ന് പുനഃസ്ഥാപിച്ചേക്കും. രാത്രി അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും മറ്റൊരു പൈപ്പിൽ ചെറിയ വിള്ളൽ കണ്ടെത്തിയതിനാൽ പമ്പിംഗ് തുടങ്ങാനായില്ല. ഇന്ന് വിദഗ്ദ പരിശോധനയ്ക്ക് ശേഷം ട്രയൽ റൺ നടത്തും. അത് വിജയിച്ചാൽ പൂർണ്ണതോതിൽ പമ്പിംഗ് തുടങ്ങും. ആലപ്പുഴ നഗരസഭയിലും എട്ടു പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് 13 ദിവസമാകുന്നു. അതേസമയം, പാലാരിവട്ടം മാതൃകയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടിലും വിശദമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഇന്ന് മുതൽ മൂന്ന് ദിവസം ജല അതോറിറ്റി പ്രൊജക്ട് ഓഫീസിനു മുന്നിൽ സത്യാഗ്രഹമിരിക്കും. 

പൈപ്പ് പൊട്ടലിന് ശാശ്വത പരിഹാരമായി തകഴി ലെവൽക്രോസ് മുതൽ കേളമംഗലം വരെയുള്ള ഒന്നരകിലോമീറ്ററിലെ പൈപ്പ് പൂർണ്ണമായി മാറ്റി സ്ഥാപിക്കാൻ മന്ത്രിതലയോഗത്തിൽ തീരുമാനമായിട്ടുണ്ട്. നിലവിലെ അലൈൻമെന്‍റിൽ, റോഡിന് പരമാവധി തകരാർ സംഭിവിക്കാത്ത രീതിയിൽ പൈപ്പ് മാറ്റി സ്ഥാപിക്കും. ഇതിനുള്ള ചെലവ് കരാറുകാരന്‍റെ പക്കൽ നിന്ന് ഈടാക്കും. മൂന്ന് മാസത്തിനുള്ളിൽ പൈപ്പ് മാറ്റിയിടൽ പൂ‍ർത്തിയാക്കും. നിലവിലെ ഹൈ ഡെൻസിറ്റി പോളി എത്തലീൻ പൈപ്പിനു പകരം നിലവാരം കൂടിയ മൈൽഡ് സ്റ്റീൽ  പൈപ്പുകളാണ് മാറ്റിസ്ഥാപിക്കുന്നത്. അതേസമയം, നിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതാണ് അടിക്കടിയുണ്ടാകുന്ന പൊട്ടലിനു കാരണമെന്നാണ് തകഴിയിൽ സന്ദർശനം നടത്തിയ വകുപ്പതല അന്വേഷണസംഘത്തിന്‍റെ നിഗമനം.

click me!