
ഇടുക്കി: ഇടുക്കി ജില്ലയിൽ കനത്ത മഴയിൽ വ്യാപക നാശം. കുമിളി മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലുണ്ടായും വ്യാപക നാശനഷ്ടമാണുണ്ടായത്. ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവിൽ 139.30 അടിയാണ് ജലനിരപ്പ്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. എന്നാൽ, വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ പെയ്തതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവിൽ സ്പിൽവെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡിൽ 9120 ഘനയടിയാണ്.
ഇതിനിടെ, അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവൻ സ്പിൽവെ ഷട്ടറുകളും ഉയര്‍ത്തുമെന്ന അടിയന്തര മുന്നറിയിപ്പും തമിഴ്നാട് ജലവിഭവ വകുപ്പ് വിഭാഗം പുറത്തിറക്കി. പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടാനാണ് തീരുമാനം. 13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തിയായിരിക്കും വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കന്‍ഡിൽ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.
കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം പൂർണമായും തടസപ്പെട്ടു. കുമളി ആനവിലാസം റൂട്ടിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണ് ഭാഗികമായി നീക്കി ഗതാഗതം പുനസ്‌ഥാപിച്ചു. നെടുങ്കണ്ടം മേഖലയിൽ രാത്രിയിലും ശക്തമായ മഴ പെയ്തു. മേഖലയിൽ ഒരിടത്തും ഇന്നലത്തേതിന് സമാനമായ രീതിയിൽ വെള്ളം കയറിയിട്ടില്ല. കല്ലാർ ഡാം അടച്ചിട്ടില്ല
.തുറന്ന നാല് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. ഒരെണ്ണം മാത്രമാണ് തുറന്നിട്ടുള്ളത്. കുമളിയിൽ രാത്രി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കടകളിലും വീടുകളിലും വെള്ളം കയറി. ഒന്നാം മൈൽ ഭാഗത്തെ കടകളിലാണ് വെള്ളം കയറിയത്. വെള്ളാരംകുന്നിൽ, റോഡിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ചു. പറപ്പള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്. കുമളി ചെളിമടയ്ക്ക് സമീപം കെ.കെ റോഡിൽ മരം കടപുഴയ്ക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെപല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
മലപ്പുറത്തും കോഴിക്കോട്ടും രാവിലെ മഴയില്ല. മലപ്പുറം വഴിക്കടവ്, മണിമൂളി മേഖലകളിൽ ഇന്നലെ കനത്ത മഴ പെയ്തിരുന്നു. കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങി. വഴിക്കടവ് പൂവത്തിപ്പൊയിലിൽ കോഴിഫാമിൽ വെള്ളം കയറി രണ്ടായിരം കോഴികൾ ചത്തു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലാകെ ഇന്നലെ ശക്തമായ മഴ പെയ്തു. പുതുപ്പാടി,കണ്ണപ്പൻകുണ്ട്,കോടഞ്ചേരി, അടിവാരം മേഖലകളിലാണ് മഴ പെയ്തത്. പുതുപ്പാടി മണൽ വയൽ പാലത്തിന്‍റെ മുകളിൽ വെള്ളം കയറി. കോഴിക്കോട് പുല്ലാളൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam