
വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ നിരവധി ആളുകൾ കുടുങ്ങിയതായി സംശയം. സ്ഥലത്ത് എത്ര പേർ മണ്ണിനടിയിൽപ്പെട്ടുവെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നുവെന്ന് വാര്‍ഡ് അംഗം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് സ്ഥലത്തെ ആളുകളെ മാറ്റുകയാണ്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട് എന്നാണ് വിവരം. ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലാണ്.
ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്ഥലത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയിൽ പെയ്തത്. തൊഴിലാളികളും റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും മണ്ണിനടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആശങ്ക. അഞ്ച് പേരെ ആശുപത്രിയിലാക്കിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ധിഖ് മുഖ്യമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി.രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടില്‍ എത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മേപ്പാടിയിൽ ഇന്നലെ അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 226 എം എം മഴ രേഖപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam