
കൽപ്പറ്റ : വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോൺ എഴുതിത്തളളുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. എന്തിനാണ് വീണ്ടും സമയം നീട്ടിച്ചോദിക്കുന്നത് കോടതി ചോദിച്ചു. വിവിധ വകുപ്പുകളുമായി ചർച്ചകൾ തുടരുകയാണെന്നായിരുന്നു കേന്ദ്ര സർക്കാർ അഭിഭാഷകന്‍റെ മറുപടി. ഇതേത്തുടർന്ന് ഹർജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. ദുരന്ത ബാധിതരുടെ ലോൺ എഴുതിത്തളളുന്നതിൽ തീരുമാനമെടുക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു.
വീട് നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കും
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സന്നദ്ധ സംഘടനകൾ വീടുകൾ നിർമ്മിക്കുന്നത് ചതുപ്പ് നിലയങ്ങളിൽ ആണെങ്കിൽ അംഗീകാരം തരാൻ കഴിയില്ല. വീട് നിർമിക്കാൻ സ്ഥലം നൽകാമെന്ന് ഒരു സംഘടനയോടും സർക്കാർ പറഞ്ഞിട്ടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് വൈകാതെ പുറത്തിറങ്ങും. തൊഴിലാളികൾക്ക് സഹായം നൽകുന്നതിൽ അനുഭാവപൂർണ്ണമായ നടപടിയെടുക്കുമെന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ടൗണ്‍ഷിപ്പില്‍ ഒരുക്കുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. ഇതില്‍ 140 വീടുകള്‍ക്ക് ഏഴ് സെന്‍റ് വീതമുള്ള അതിര്‍ത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോണപെനട്രേഷന്‍ ടെസ്റ്റും 41 വീടുകളുടെ പ്ലെയിന്‍ സിമന്‍റ് കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കി. 19 വീടുകള്‍ക്കായുള്ള ഫൗണ്ടേഷന്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ സ്ഥലമൊരുക്കല്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam