
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ താൻ ഉൾപ്പെടെയുള്ള അർഹരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താത്തത് ഉദ്യോഗസ്ഥരുടെ വലിയ വീഴ്ച കാരണമെന്ന് സിപിഐയുടെ പഞ്ചായത്ത് അംഗം ഷൈജ. ദുരന്തസമയത്ത് സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവച്ചയാളാണ് ഷൈജ. അതേസമയം ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താത്തതിന് എതിരെ പ്രതിഷേധവുമായി കൂടുതൽ ദുരിതബാധിതർ രംഗത്തെത്തി.
മാതാപിതാക്കളും സഹോദരനും നഷ്ടപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെടുകയും പിന്നീട് പ്രധാനമന്ത്രി സന്ദർശിക്കുകയും ചെയ്ത 9 വയസുകാരി അവന്തികയുടെ മുത്തശ്ശനും മുത്തശ്ശിയുമടക്കം പട്ടികയ്ക്ക് പുറത്താണ്. മുണ്ടക്കൈ മുസ്ലിം പള്ളിക്ക് സമീപം താമസിച്ചിരുന്ന അവന്തിക ആദ്യ ഗുണഭോക്ത പട്ടികയിൽ തന്നെ ഉൾപ്പെട്ടിരുന്നു. നിസ്സാര കാരണം ചൂണ്ടിക്കാട്ടി ഗുണഭോക്ത പട്ടികയിൽ നിന്നും തന്നെ തഴഞ്ഞതിനെതിരെ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഷൈജ. താൻ ഉൾപ്പെടെയുള്ള അർഹർ പട്ടികയ്ക്ക് പുറത്തായതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടെന്നാണ് ഷൈജ പറയുന്നത്.
പട്ടികയിൽ നിന്നും പുറന്തള്ളപ്പെട്ട കൂടുതൽ ദുരിതബാധിതർ പരാതിയുമായി ഓരോ ദിവസവും രംഗത്തെത്തുകയാണ്. പുഞ്ചിരിമട്ടം വനറാണി എസ്റ്റേറ്റ് സമീപം അടുത്തടുത്തുള്ള എല്ലാ വീടുകളും പട്ടികയിൽ ഉൾപ്പെട്ടപ്പോൾ കുടുംബത്തിലെ മൂന്ന് പേരെ നഷ്ടമായ പ്രദീപിന്റെ വീട് പട്ടികയ്ക്ക് പുറത്തായി. മാതാപിതാക്കളും സഹോദരനും ദുരന്തത്തിൽ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെടുകയും ദുരന്തത്തിന്റെ നൊമ്പര ചിത്രങ്ങളിൽ ഒന്നാവുകയും ചെയ്ത അവന്തികയുടെ ഇളയച്ഛൻ കൂടിയാണ് പ്രദീപ്. അതേസമയം പരാതികളെല്ലാം പരിശോധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
Read More : കേരളത്തിൽ അൾട്രാവയലറ്റ് രശ്മികൾ അപകടരമായ നിലയിൽ, തിമിരമടക്കം രോഗങ്ങൾക്ക് കാരണം; എന്താണ് യു.വി ഇൻഡക്സ്?