
കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ നെഞ്ചു പിടഞ്ഞ് പ്രവാസികളും. ബന്ധുക്കളും അടുത്തറിയുന്നവരും അപകടത്തിൽപ്പെട്ടതിന്റെ വേദനയ്ക്കൊപ്പം പലരുടെയും വിവരങ്ങൾ ലഭിക്കാത്തതിന്റേയും വേദനയിലാണ് ഇവർ. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ കെഎംസിസി നേതാവ് അഷ്റഫ് ദുരന്തഭൂമിയിൽ വലിയ വേദനയോടെ കാത്തിരിക്കുകയാണ്. അപകടത്തിൽപ്പെട്ട ബന്ധുക്കളിൽ 9 പേരുടെ മൃതദേഹങ്ങൾക്കായാണ് ഈ കാത്തിരിപ്പ്.
രണ്ടു തവണ പോയി നോക്കിയപ്പോഴും ബന്ധുക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മിക്ക ശരീരത്തിലും തലയില്ലെങ്കിൽ കാലില്ല, അല്ലേൽ ഉടലില്ല എന്ന അവസ്ഥയാണെന്ന് അഷ്റഫ് വേദനയോടെ പങ്കുവെക്കുന്നു. തലയുള്ള മൃതദേഹങ്ങളാവട്ടെ തിരിച്ചറിയാനും സാധിക്കുന്നില്ല. മക്കളും, എളാപ്പയും എളേമ്മയും കാണാതായവരിലുണ്ട്. അവരുടെ മകനേയും മകളേയും കിട്ടിയിരുന്നു. മോളെ ഇന്നലെ ചൂരൽമലയിൽ നിന്നാണ് കിട്ടിയത്. ബന്ധുക്കൾ വിരുന്നിന് പോയ രാത്രിയാണ് സംഭവം. മൂന്നു വയസ്സുള്ള കുട്ടിയും ദുരന്തത്തിൽ പെട്ടിട്ടുണ്ട്. വിംസിൽ പോയി നോക്കിയിരുന്നു. അവിടെയില്ല. ഇതുവരെ വന്ന മൃതദേഹങ്ങളിൽ അവരുടേത് ഇല്ല. 10 പേരുടെ മൃതദേഹങ്ങൾ വരുന്നുണ്ട്. അതിലുണ്ടോയെന്ന് നോക്കണമെന്നും അഷ്റഫ് പറയുന്നു.
സൗദിയിൽ പ്രവാസിയായ ഷറഫുവിന്റെ 6 ബന്ധുക്കളും അപകടത്തിൽപ്പെട്ടുവെന്ന് ഷറഫു പറയുന്നു. 4 പേരുടെ മൃതദേഹം ഇതുവരെ കിട്ടി. അടുത്തറിയുന്ന സുഹൃത്തുക്കളും നാട്ടുകാരും വേറെയുമുണ്ട്. ബാപ്പയുടെ അനിയന്റെ മകളാണ്. മൊത്തം 6 പേർ ആ കുടുംബത്തിൽ നിന്നുതന്നെ പോയി. വേണ്ടപ്പെട്ട കുറേ പേർ അതിൽ പെട്ടു പോയി. അതിന്റെ ഒരു വിഷമത്തിലാണ്. നാട്ടിലില്ലാത്തത് കൊണ്ട് ഹെൽപ്പ് ചെയ്യാൻ പോലും പറ്റുന്നില്ലെന്നും ഷറഫു പറയുന്നു. കഴിഞ്ഞ പ്രളയ കാലത്ത് നാട്ടിലുണ്ടായിരുന്ന ജിദ്ദയിലെ അഷ്റഫിന്റെയും ബന്ധുക്കൾ അപകടത്തിൽപ്പെട്ടു.
കുറച്ചുപേരെ കിട്ടി. ഇനിയും കിട്ടാനുണ്ട്. വലിയ ദുഃഖത്തിലാണ്. വാർത്ത കേട്ട നടുക്കം മാറുന്നില്ല. ജോലിയിൽ കോൺസൺട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല. നമ്മുടെ നാടല്ലേ. പിന്നെ നാട്ടിലില്ലാത്ത പ്രയാസം അതുവേറെയുമുണ്ട്. പുത്തുമല ഉരുൾപൊട്ടിയപ്പോൾ ഞാൻ നാട്ടിലുണ്ടായിരുന്നു വെക്കേഷന്. നാട്ടിൽ നിന്ന് വിവരങ്ങൾ അറിയുമ്പോഴും അറിയാതിരിക്കുമ്പോഴും ഒരുപോലെ മാനസികമായി തളരുകയാണെന്ന് പറഞ്ഞുവെക്കുകയാണ് ദുരന്ത മേഖലയിൽ നിന്നുള്ളവരും അല്ലാത്തവരുമായ പ്രവാസികൾ.
മുണ്ടക്കൈ ദുരന്തം; കേന്ദ്രവും സംസ്ഥാനവും പഴിചാരുന്നതിനിടെ മുന്നറിയിപ്പുകളെ ചൊല്ലിയും തർക്കം, വിമർശനം ഉയരുന്നു
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam