
തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. കേരളം, മാഹി, ലക്ഷദ്വീപ് മുഴുവനായും, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം മേഖലകളിലും കാലവർഷം വ്യാപിച്ചു. ജൂൺ 1-നാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സാധാരണയെക്കാൾ 3 ദിവസം വൈകി ജൂൺ 4നാണ് കാലവർഷം എത്തിയത്. കാലവർഷമെത്തിയതോടെ കേരളത്തിൽ മഴ ശക്തമായി. ഇന്ന് തൃശ്ശൂർ, എണറാകുളം, ഇടുക്കി കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മറ്റന്നാൾ തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും ഒഴിച്ച് 11 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കർണാടക , തമിഴ്‌നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാൾ ഉൾക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കും കാലവർഷം എത്തി.
അടുത്ത 2-3 ദിവസങ്ങളിൽ മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഗോവ പൂർണ്ണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങൾ.കർണാടകയുടെ കൂടുതൽ ഭാഗങ്ങളും തമിഴ്‌നാടിന്റെ ബാക്കി ഭാഗങ്ങളും.ബംഗാൾ ഉൾക്കടലിന്റെ മധ്യ-വടക്കുകിഴക്കൻ മേഖലകളും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യത .
കഴിഞ്ഞ രണ്ട് ദിവസങ്ങളായി താഴെ പറയുന്ന അന്തരീക്ഷ മാറ്റങ്ങൾ രേഖപ്പെടുത്തിയതിനാലാണ് കാലവർഷം കേരളത്തിൽ എത്തിയതായി കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. തെക്കുകിഴക്കൻ അറബിക്കടലിൽ കാർമേഘങ്ങളുടെ സാന്നിധ്യം ശക്തമായി വർദ്ധിച്ചു. തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ പടിഞ്ഞാറൻ കാറ്റിന്റെ (Westerlies) വ്യാപ്തി സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരം വരെ എത്തി. അന്തരീക്ഷത്തിന്റെ താഴ്ന്ന തട്ടുകളിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗത ഏകദേശം 20 മുതൽ 25 നോട്ട്സ് (Knots) വരെയായി ഉയർന്നു. കഴിഞ്ഞ 2 ദിവസമായി കേരളത്തിൽ ഉടനീളം വ്യാപകമായ മഴയും, ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam