
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴ തുടരാൻ സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും.
കിഴക്കൻ മേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിനെയും ഉരുൾപ്പൊട്ടലുകളെയും കരുതിയിരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ബീഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് നിലവിൽ മഴ സജീവമാകാൻ കാരണം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി വടക്കൻ കേരളത്തിൽ മഴ ശക്തമാണ്. കോഴിക്കോട് , കണ്ണൂർ, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. കണ്ണൂര്‍ ഏലപ്പീടികയ്ക്ക് സമീപം വനത്തിൽ ഇന്ന് ഉരുൾ പൊട്ടി. നെടുമ്പോയിൽ മാനന്തവാടി ചുരം റോഡിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ പുഴയോരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. നെടുമ്പൊയിൽ- മാനന്തവാടി ചുരം റോഡിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൂളക്കുറ്റി, വെളളറ ഭാഗത്ത് മലവെള്ളം ഒലിച്ചിറങ്ങുകയാണ്. വെള്ളറ ഭാഗത്തുള്ളവരെ ഫയർ ഫോഴ്സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തുടങ്ങി.
ബത്തേരിയിൽ ശക്തമായ മഴ
വയനാട് ബത്തേരിയിൽ ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് മലവെള്ളപ്പാച്ചിൽ ശക്തമായത്. തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ചില വീടുകളിൽ വെള്ളം കയറി. വയലിനോട് ചേർന്ന സ്ഥലമായതിനാൽ വേഗത്തിൽ വെള്ളം കയറുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam