സംസ്ഥാന എൻഡമോളജി യൂണിറ്റിലെയും ഗവേഷണ സ്ഥാപനമായ കോട്ടയം വിസിആർസിയിലേയും ഉദ്യോഗസ്ഥർ നാളെ മലപ്പുറത്തെത്തും
മലപ്പുറം: വെസ്റ്റ് നൈൽ വൈറസിനെക്കുറിച്ച് പഠിക്കാൻ മലപ്പുറത്തേക്ക് കൂടുതൽ വിദഗ്ധ സംഘമെത്തുന്നു. സംസ്ഥാന എൻഡമോളജി യൂണിറ്റിലെയും ഗവേഷണ സ്ഥാപനമായ കോട്ടയം വിസിആർസിയിലേയും ഉദ്യോഗസ്ഥർ നാളെ മലപ്പുറത്തെത്തും. വെസ്റ്റ് നൈൽ പനിക്കെതിരെ വടക്കൻ കേരളത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്.
വൈറസ് ബാധ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രത്യേക മെഡിക്കൽ സംഘത്തെ മലപ്പുറത്തേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ എ ആര്‍ നഗറിലും കുട്ടിയുടെ അമ്മയുടെ വീടായ തിരൂരങ്ങാടിയിലും വിദഗ്ദ്ധ സംഘം പരിശോധനക്കെത്തിയിരുന്നു. പക്ഷികളുടേയും മൃഗങ്ങളുടേയും രക്ത സാമ്പിള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം പടര്‍ന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വെസ്റ്റ് നൈല്‍ വൈറസ് പടരാതെ പ്രതിരോധിക്കാനുള്ള വാക്സിൻ ഇല്ലെന്നതാണ് വെല്ലുവിളി. പകരം കൊതുക് നശീകരണം ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.
രോഗ ലക്ഷണവുമായി ആരെങ്കിലും എത്തിയാൽ പ്രത്യേകം നിരീക്ഷിക്കാനും ചികിത്സ നൽകാനുമുള്ള സൗകര്യം ഏർപ്പെടുത്താൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. വെസ്റ്റ് നൈൽ പനിയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ച കുട്ടിയുടെ മരണം. ഇതിന് മുമ്പും വെസ്റ്റ് നൈൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ആരോഗ്യവകുപ്പ് സജീവമായ ഇടപെടൽ നടത്തുന്നുണ്ടെന്നും കെ കെ ഷൈലജ പറഞ്ഞു.
മലപ്പുറം വേങ്ങരയ്ക്ക് സമീപമുള്ള എ ആര്‍ നഗറിലെ ആറ് വയസ്സുകാരൻ മുഹമ്മദ് ഷാനാണ് മരിച്ചത്. ഒരാഴ്ചയായി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് പനി ബാധിക്കുന്നത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഇവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്.
ക്യൂലക്സ് വഭാഗത്തിൽ പെടുന്ന കൊതുകുകളാണ് വൈറസ് വാഹകർ. അതിനാൽ കൊതുക് നിവാരണമാണ് വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു. രോഗത്തിനെതിരെ വാക്സിനേഷൻ ലഭ്യമല്ല എന്നതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും രോഗം ഗുരുതരമാകാനുള്ള സാധ്യത വിരളമായതിനാൽ ജാഗ്രതയും കൊതുക് നിവാരണവുമാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു
വെസ്റ്റ് നൈൽ രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തുന്ന എല്ലാ രോഗികൾക്കും വിദഗ്ദ ചികിത്സ നൽകാൻ എല്ലാ സർക്കാർ,സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. 150 പേർക്ക് രോഗം സ്ഥീരീകരിച്ചാൽ പോലും ഒരാൾക്കാണ് രോഗം ഗുരുതരമാകാനുള്ള സാധ്യതയുള്ളത്. അതിനാൽ ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്ലോക്ക് മെഡിക്കൽ അസോസിയേഷന്‍റെ യോഗം വിളിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.