വെസ്റ്റ് നൈൽ പനി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

By Web TeamFirst Published Mar 18, 2019, 11:45 AM IST
Highlights

ക്യൂലക്സ് വഭാഗത്തിൽ പെടുന്ന കൊതുകളാണ് വൈറസ് വാഹകർ. അതിനാൽ കൊതുകു നിവാരണമാണ് വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു.

തിരുവനന്തപുരം: മലപ്പുറത്ത് വെസ്റ്റ് നൈൽ പനി സ്ഥീരീകരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാത്ത രോഗമായതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടെതെന്നും  ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിത അറിയിച്ചു.

ക്യൂലക്സ് വഭാഗത്തിൽ പെടുന്ന കൊതുകുകളാണ് വൈറസ് വാഹകർ. അതിനാൽ കൊതുക് നിവാരണമാണ് വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധ മാർഗമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു. രോഗത്തിനെതിരെ വാക്സിനേഷൻ ലഭ്യമല്ല എന്നതുകൊണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും രോഗം ഗുരുതരമാകാനുള്ള സാധ്യത വിരളമായതിനാൽ ജാഗ്രതയും കൊതുക് നിവാരണവുമാണ് വേണ്ടതെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു

വെസ്റ്റ് നൈൽ പനി സ്ഥീരീകരിച്ച വേങ്ങരയിലും പരിസര പ്രദേശങ്ങളിലും കൊതുകു നിവാരണമടക്കമുള്ള സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസ‍ർ ഡോ.സക്കീന അറിയിച്ചു.  പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും പകരുന്ന രോഗമായതിനാൽ മൃഗസംരക്ഷണ വകുപ്പിന്‍റെ സഹായത്തോടെ സംശയാസ്പദമായ രോഗലക്ഷണങ്ങളുള്ള മൃഗങ്ങളുടെ സ്രവങ്ങൾ ശേഖരിച്ചിട്ടുണ്ട്.   ഇത്തരത്തിൽ ശേഖരിച്ച  സ്രവങ്ങൾ മണിപ്പാലിലേക്ക് അയച്ചിരിക്കുകയാണ്. ജനപങ്കാളിത്തത്തോടെ പ്രദേശത്തെ  കൊതുകു നിവാരണ നടപടികൾ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും  ജില്ലാ ആരോഗ്യ ഓഫീസർ ഡോ.സക്കീന പറഞ്ഞു.

വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ  വേണ്ട എല്ലാ നടപടികളും  ആരോഗ്യ വകുപ്പ് എടുത്തിട്ടുണ്ട്. വെസ്റ്റ് നൈൽ രോഗലക്ഷണങ്ങളോടെ  ചികിത്സക്കെത്തുന്ന എല്ലാ രോഗികൾക്കും വിദഗ്ദ ചികിത്സ നൽകാൻ എല്ലാ സർക്കാർ,സ്വകാര്യ ആശുപത്രികൾക്കും നി‍ർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.  150 പേർക്ക് രോഗം സ്ഥീരീകരിച്ചാൽ പോലും ഒരാൾക്കാണ് രോഗം ഗുരുതരമാകാനുള്ള സാധ്യതയുള്ളത്. അതിനാൽ ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ബ്ലോക്ക് മെഡിക്കൽ അസോസിയേഷന്‍റെ യോഗം വിളിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു

click me!