
തിരുവനന്തപുരം: സ്വപ്ന സുരേഷിൻ്റെ ആരോപണത്തിനെതിരെ എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മാനനഷ്ട കേസ് കൊടുക്കാൻ തീരുമാനിച്ചപ്പോഴും മുഖ്യമന്ത്രി അതിന് തയ്യാറാവാത്തത് മടിയിൽ കനമുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വപ്നയുടെ ആരോപണത്തിൽ കഴമ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം അവലംബിക്കുന്നത്. സ്വപ്നക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ച എം വി ഗോവിന്ദന് എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കാൻ സാധിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
മുഖ്യമന്ത്രി കേരളത്തിൻ്റെ ഭരണത്തലവനാണ്. അദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന ഉന്നയിച്ചിട്ടുള്ളത്. ഈ കാര്യത്തിൽ ജനങ്ങൾക്ക് വിശദീകരണം കൊടുക്കാൻ പിണറായി വിജയൻ ബാധ്യസ്ഥനാണ്. ഡോളർക്കടത്ത് പോലെ നിരവധി ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ അദ്ദേഹം തെറ്റ് ചെയ്തെന്ന് ജനങ്ങൾക്ക് കരുതേണ്ടി വരും.
സ്വപ്ന ചില കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ സാഷ്ടാംഗം കീഴടങ്ങിയ കടകംപ്പള്ളിയും ശ്രീരാമകൃഷ്ണനും കേസ് കൊടുക്കാൻ തയ്യാറാകുമോ എന്ന് കണ്ടറിയണം. എം വി ഗോവിന്ദന് ആർജവമുണ്ടെങ്കിൽ മുഖ്യമന്ത്രിയെ കൊണ്ട് കേസ് കൊടുപ്പിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം, 30 കോടി രൂപ വാഗ്ദാനവുമായി ഇടനിലക്കാരന്‍ എത്തിയെന്ന ആരോപണത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് സ്വപ്ന സുരേഷ് ഇന്ന് പറഞ്ഞു.
നായാട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലാണ് സ്വപ്ന ഇക്കാര്യം വ്യക്കമാക്കിയത്. തന്‍റെ പരാതിയിൽ കർണാടക പൊലീസ് ദ്രുത നടപടികൾ ആരംഭിച്ചു. വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ 'അജ്ഞാതനെന്നും' സ്വപ്ന ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam