
തിരുവനന്തപുരം : മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ മഗ്സസെപുരസ്ക്കാരം വേണ്ടെന്ന് വെച്ചത് വലിയ ചര്‍ച്ചയാകുകയാണ്. നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്തായിരുന്നു ഈ വർഷത്തെ പുരസ്ക്കാരത്തിന് ശൈലജയെ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ താനും പാർട്ടി നേതൃത്വവും കൂട്ടായി ആലോചിച്ച് അവാർഡ് സ്വീകരിക്കാനാകില്ലെന്ന് മഗ്സസെ ഫൗണ്ടേഷനെ അറിയിച്ചുവെന്നാണ് ശൈലജ വിഷയത്തിൽ നൽകിയ വിശദീകരണം. അവാര്‍ഡ് വിഷയത്തിൽ കെകെ ശൈലജയുടെ നിലപാട് സിപിഎം അംഗീകരിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിക്കുമ്പോഴും കേരളത്തിലെ സിപിഎമ്മിനുള്ളിൽ രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷമുളള ഭിന്നതയുടെ സൂചനകൾ കൂടി നൽകുന്നതാണ് ഇപ്പോഴത്തെ വിവാദം.
കേരളത്തിലെ മന്ത്രിസഭ മാറ്റങ്ങളിൽ ധാരണയായ ശേഷമാണ് മഗ്സസെ അവാര്‍ഡ് വിഷയം' ചർച്ചയായവുന്നതെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പടുത്താൻ പല സംസ്ഥാന നേതാക്കളും തയ്യാറായില്ലെന്ന സൂചനയും സിപിഎം കേന്ദ്രനേതൃത്വവും നൽകുന്നു. രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിൽ പാർട്ടിയിൽ തുടങ്ങിയ ചർച്ച ഇപ്പോഴും തീർന്നിട്ടില്ല. സാങ്കേതിക കാരണങ്ങൾ പാർട്ടി നിരത്തുമ്പോഴും കെക ശൈലജയ്ക്ക് രാജ്യാന്തര തലത്തിൽ പ്രാധാന്യം കിട്ടുന്നതിലെ 'വിഷയങ്ങൾ' പാർട്ടിയിൽ തുടരുന്നു എന്ന സൂചനയാണ് പുതിയ വിവാദവും നല്കുന്നത്.
'തീരുമാനം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്തത്'; മഗ്സെസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് കെ കെ ശൈലജ
കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കിട്ടേണ്ടത് സർക്കാരിന്
കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മഗ്സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്നാണ് വിഷയം ചര്‍ച്ചയായതോടെ സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്. കെകെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. ''കൂട്ടായ പ്രവർത്തനത്തിൻറെ ഫലമാണിത്. സർക്കാരിന് കൂട്ടായാണ് കിട്ടേണ്ടത്. എന്നാൽ വ്യക്തിക്കാണ് നൽകുന്നതെന്ന് അവാർഡ് ഫൗണ്ടേഷൻ വിശദീകരിച്ചു. കെക ശൈലജയാണ് പാർട്ടി. കേന്ദ്രകമ്മിറ്റി അംഗമാണ്''. തന്നെ ടെലിഫോൺ ചെയ്ത് കെകെ ശൈലജ നിലപാട് അറിയിച്ചിരുന്നുവെന്നും യെച്ചൂരി വിശദീകരിക്കുന്നു.
എന്നാൽ സർക്കാരിൻറെ കൂട്ടായ നേട്ടത്തിന് വ്യക്തി അവാർഡ് സ്വീകരിക്കേണ്ടതില്ലെന്ന വിലയിരുത്തൽ യെച്ചൂരി മറച്ചു വയ്ക്കുന്നില്ല. രാഷ്ട്രീയ നേതാക്കൾ ഇത് വാങ്ങുന്നത് ഉചിതമല്ല എന്നതാണ് പാർട്ടിയുടെ ആദ്യ വിലയിരുത്തൽ. അരവിന്ദ് കെജ്രിവാൾ, കിരൺ ബേദി എന്നിവർക്ക് കിട്ടിയത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപാണ്. സിപിഐയുടെ മഹിളാ ഫെഡറേഷൻ അദ്ധ്യക്ഷ അരുണ റോയ് സ്വീകരിച്ചപ്പോഴും ആ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. റമോൺ മാഗ്സെസെ സിഐഎയുമായി ചേർന്ന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കി എന്നത് മൂന്നാമത്തെ കാരണം മാത്രമെന്നും നേതാക്കൾ പറയുന്നു. അടുത്തിടെ ബുദ്ധദേബ് ഭട്ടാചാര്യ പദ്മ പുരസ്ക്കാരം വേണ്ടെന്നു വച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam