
ദില്ലി : മലയൻകീഴ് പീഡനകേസില്‍ എന്തുകൊണ്ട് പരാതി നൽകാൻ വൈകിയെന്ന് പരാതിക്കാരിയായ വനിതാ ഡോക്ടറോട് സുപ്രീം കോടതി. 2019 ൽ നടന്ന പീഡനത്തിന് പരാതി നൽകാൻ വൈകിയതിനെ കുറിച്ചാണ് കോടതി ആരാഞ്ഞത്. പ്രതിയായ എസ് എച്ച് ഒ സൈജുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗമിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. പരാതി നൽകാൻ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല താനെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു.
അതേസമയം എസ് എച്ച് ഒ സൈജുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ബി ആർ ഗവായ്, ബി.വി. നാഗരത്ന എന്നിവരാണ് ഹർജി പരിഗണിച്ചത്. കേരളാ ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. ഭർത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന വനിതാ ഡോക്ടർ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയപ്പെടുന്നത്.
പരാതിക്കാരി തന്‍റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ് ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്. വാടക പ്രശ്നം തീർപ്പാക്കുന്നതിന് ചെലവ് ചെയ്യണമെന്ന് എസ്എച്ച് ഒ പറഞ്ഞെന്ന് പരാതിക്കാരി കോടതിയിൽ പറഞ്ഞു. തുടർന്ന് തന്നെ പീഡിപ്പിച്ചെന്നും വ്യക്തമാക്കി.
ഹർജിക്കാരിക്കായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷക അൻസു കെ വർക്കി എന്നിവർ ഹാജരായി . 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാദഗ്നം നൽകുകയും ചെയ്തു. സൈജുവുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുടെ വിവാഹ ബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ച് പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങള്‍ കബളിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
Read More : മലയൻകീഴ് വനിത ഡോക്ടറെ പീഡിപ്പിച്ച കേസ്; എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി