വിഴിഞ്ഞത്താണ് സംഭവം. കോട്ടപ്പുറം സ്വദേശി സാജൻ ആണ് അറസ്റ്റിലായത്. ഭാര്യ സുജയുടെ പരാതിയിലാണ് അറസ്റ്റ്
തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയാറായില്ലെന്ന് ആരോപിച്ചു ഭർത്താവ് മർദ്ദിച്ചെന്ന് ഭാര്യയുടെ പരാതി. വിഴിഞ്ഞത്താണ് സംഭവം. കോട്ടപ്പുറം സ്വദേശി സാജൻ ആണ് അറസ്റ്റിലായത്. ഭാര്യ സുജയുടെ പരാതിയിലാണ് സാജനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഭാര്യയെയും മക്കളെയും മർദിച്ചതിനാണ് പൊലീസ് കേസ് എടുത്തത്. വൃക്ക വിൽക്കാൻ വിസമ്മതിച്ചതിനും വിവരം പുറത്ത് പറഞ്ഞതിനുമാണ് മർദനം എന്ന് ഭാര്യ പറഞ്ഞു. കടബാധ്യത രൂക്ഷമായതോടെ ഭർത്താവാണ് തന്നോട് വൃക്കവിൽക്കാൻ ആവശ്യപ്പെട്ടത്. ഒൻപത് ലക്ഷം രൂപയ്ക്കാണ് താൻ വൃക്ക വിൽക്കാൻ തയ്യാറായതെന്നും സുജ പറയുന്നു.
മലപ്പുറത്തുള്ള ഒരു ഏജൻ്റാണ് വൃക്ക വിൽപനയ്ക്ക് ഇടനിലക്കാരനായി നിന്നത്. ഇയാൾ വഴി തൃശ്ശൂരിലേയും ഏറണാകുളത്തേയും ആശുപത്രികളിൽ താൻ പരിശോധനയ്ക്കായി എത്തിയത്. വൃക്ക വിൽപനയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കാമെന്ന് വാർഡ് കൗൺസിലർ വാഗ്ദാനം ചെയ്തത്. ഇതോടെ വൃക്ക വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും താൻ പിന്മാറി. എന്നാൽ വൃക്ക വിൽപന മുടങ്ങിയതോടെ പ്രകോപിതനായ ഭർത്താവ് തന്നെയും മക്കളേയും മർദ്ദിക്കുകയായിരുന്നുവെന്നും സുജ പറഞ്ഞു.
Read Also: 'പൊലീസ് മാറ്റങ്ങൾക്ക് വിധേയമാകണം': പൊലീസിനെതിരെ ഭരണകക്ഷിയില്‍ നിന്ന് വിമര്‍ശനവും മുറുമുറുപ്പും