
ഇടുക്കി: ചിന്നക്കനാല്‍, ദേവികുളം അടക്കം ഇടുക്കിയില്‍ ആറിടങ്ങളില്‍ ഇന്നലെയും ഇന്നുമായി കാട്ടാന ആക്രമണം. ഇതോടെ സാധാരണജീവിതം താറുമാറായ നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇടുക്കിയില്‍ വനമേഖലയോട് ചേര്‍ന്ന് കഴിയുന്നവര്‍.
വേനല്‍ കടുത്തതാണോ ഇങ്ങനെ കാട്ടാനകളെ നാട്ടിലെത്തിക്കുന്നത് എന്ന സംശയമുണ്ട്. കാട്ടിനകത്തെ നീരുറവകള്‍ വറ്റുന്നതോടെ ആനകള്‍ നാട്ടിലേക്കിറങ്ങുകയാണെന്നാണ് സംശയം.
ചിന്നക്കനാലില്‍ ഇന്ന് പുലര്‍ച്ചെ ജനവാസമേഖലയില്‍ ഇറങ്ങിയ ചക്കക്കൊമ്പൻ ടൗണില്‍ തന്നെയുള്ള ഒരു വീട് ആക്രമിച്ച് വീടിന്‍റെ ഭിത്തിയും സീലിങുമെല്ലാം തകര്‍ത്തു.
അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിലും കാട്ടാനയിറങ്ങിയത് ആശങ്ക സൃഷ്ടിച്ചു. തുടര്‍ന്ന് ഇതുവഴി പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടോടെ ഈ ആന ഉള്‍ക്കാട്ടിലേക്ക് തന്നെ തിരിച്ചുകയറിയത് ആശ്വാസമായി. ഇതോടെ പ്രദേശത്തെ ജാഗ്രതാനിര്‍ദേശവും പിൻവലിച്ചു.
ഇതിനിടെ ഇടമലക്കുടിയില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി പലചരക്ക് കട നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കടയിലെ പച്ചക്കറിയും ധാന്യങ്ങളും ഭക്ഷിക്കുകയും നാലുപാടുമായി ചിതറിയിടുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഇവിടെ കാട്ടാനകളെ കാണുന്നത് സ്ഥിരമാണെങ്കിലും ഇവ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് അത്ര സാധാരണമല്ല. ഇതിന് വിപരീതമായാണ് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും നടന്ന ആക്രമണം.
ഇടമലക്കുടിക്ക് പുറമെ കുണ്ടള ഡാമിന് സമീപവും കാട്ടാനകൂട്ടം ഇറങ്ങി. ഡാമിനോട് ചേർന്നാണ് ആനകൾ ഇറങ്ങിയത്. ആനകളെ തുരത്താൻ ആർആർടി സംഘം സ്ഥലത്തെത്തി.
ദേവികുളത്ത് ഇന്ന് പടയപ്പയെന്ന കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങിയതും പരിഭ്രാന്തി പരത്തി. ഇതിനെ പിന്നീട് ആര്‍ആര്‍ടീം തുരത്തി കാട്ടിലേക്ക് കയറ്റിവിട്ടു. ദേവികുളത്താണെങ്കില്‍ ഇന്നലെ രാത്രിയില്‍ ആറ് ആനകളുടെ കൂട്ടമാണ് ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നത്.
Also Read:- കേരളം ഇന്നും വേനലില്‍ വേവും; പതിനൊന്ന് ജില്ലകളില്‍ 'യെല്ലോ അലര്‍ട്ട്'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam