നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവർന്നു
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും കവർന്നു. ഒരു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ബ്ലൂടൂത്തുകളുമാണ് മോഷ്ടിക്കപ്പെട്ടത്. കൊട്ടിയം ജംഗ്ഷന് സമീപം മയ്യനാട് റോഡിലുള്ള ലുക്മാന്‍റെ ഉടമസ്ഥതയിലുള്ള എംഎകെ ബേക്കേഴ്സ് ആൻഡ് മൊബൈൽ ഫോൺ കടയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു മോഷണം. സമീപത്തെ 2 കടകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. രാവിലെ കടയുടമ എത്തിയപ്പോഴാണ് മൊബൈൽ ഷോപ്പിന്‍റെ ഷട്ടർ പൂട്ട് തകർന്നു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അകത്ത് കടന്നതോടെ മോഷണം നടന്നതായി വ്യക്തമായി. ഫോണുകളും മറ്റും വിറ്റുകിട്ടിയ പണമാണ് മോഷ്ടിക്കപ്പെട്ടത്.
കൗണ്ടർ തകർത്താണ് മോഷണം നടത്തിയത്. സമീപത്തെ കടയിലെ ക്യാമറയിൽ നിന്ന് മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. നീല ഷർട്ടും പാന്‍റും ധരിച്ച് കൈവശം ഒരു ബാഗുമായി വന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. മോഷണത്തിന് മുമ്പ് ഇയാൾ എംഎകെ ബേക്കറിക്ക് എതിർവശത്തുള്ള ഗോൾഡ്കവറിങ് കടയ്ക്കു മുന്നിൽ ഇരിക്കുന്നതായും കാണാം. ബേക്കറിയിൽ മോഷണം നടത്തിയ ശേഷം സമീപത്തെ ലോട്ടറിക്കടയുടെ ഷട്ടറിന്‍റെ പൂട്ടും തകർക്കാൻ ശ്രമിച്ചിട്ടുണ്ട്. തൊട്ടടുത്ത ചെരുപ്പ് കടയിലും മോഷണത്തിന് ശ്രമം നടന്നു. പോലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.


