
വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിൻ്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലയിലെ കല്ലൂരിൽ മൂന്നര മണിക്കൂറോളം നടന്ന സമരം അവസാനിപ്പിച്ചു. സര്‍വകക്ഷി യോഗത്തിലെ തീരുമാനം പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ ദേശീയപാത വഴി വാഹനങ്ങൾ കടന്നുപോയി തുടങ്ങി. രാജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഒരു ലക്ഷം രൂപ ഇതിന് പുറമെ ഇൻഷുറൻസായും നൽകാൻ യോഗത്തിൽ തീരുമാനമായി. ഇതിന് പുറമെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
രാജുവിൻ്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു കൊടുക്കും മകൾക്ക് വിദേശത്ത് പഠനത്തിനുള്ള സൗകര്യവും ഐടിഐ പാസായ മകന് അനുയോജ്യമായ ജോലിയും നൽകും. വീട്ടിലേക്ക് റോഡ് നിർമ്മിച്ച് നൽകാനും തീരുമാനമുണ്ട്. രാജുവിൻ്റെ ബന്ധുവായ ബിജുവിന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന് സര്‍ക്കാരിൽ നിന്ന് പെൻഷൻ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം നൽകാനും തീരുമാനമെടുത്തു.
കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു ഗുരുതരാവസ്ഥയിൽ ചികിത്സയിരിക്കെയാണ് മരിച്ചത്. കാട്ടാന ആക്രമണത്തിന് പിന്നാലെ കല്ലൂരിൽ ദേശീയപാത 766 ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധവും നടന്നിരുന്നു. ഇന്നലെ രാത്രിയാണ് രാജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തത്. വയനാട് കോഴിക്കോട് ജില്ലാ കളക്ടർമാരുടെ ശുപാർശക്കൊപ്പം എഡിഎമ്മിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. വന്യജീവി ആക്രമണ ഭീഷണിയുടെ അടിസ്ഥാനത്തിൽ പകൽ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam