
പാലക്കാട്: പാലക്കാട് ജില്ലയിൽ ഒന്നര മാസത്തിനിടെ 150 ഏക്കറിലധികം വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചെന്ന് വനംവകുപ്പിൻ്റെ പ്രാഥമിക കണക്ക്. നെന്മാറ, പാലക്കാട്, മണ്ണാർക്കാട്, വനം ഡിവിഷനുകളിലാണ് കൂടുതൽ തീയുണ്ടായത്. അട്ടപ്പാടി മലനിരകളിലെ തീ ഇപ്പോഴും പൂർണമായി അണഞ്ഞിട്ടില്ല.
ചുട്ടുപൊള്ളുകയാണ് പാലക്കാട്. ഇടവേളകളില്ലാതെ ചുടുകാറ്റ്, അതിനിടയിൽ കത്തിപ്പടരുന്ന കാട്ടുതീ. വേനലിൻ്റെ തുടക്കത്തിൽ തന്നെ വിയർത്തു കുളിക്കുകയാണ് ജില്ല. മൂന്ന് വനം ഡിവിഷനുകൾക്ക് കീഴിലായി മുപ്പതോളം സ്ഥലങ്ങളിൽ ഇതുവരെ കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ഡിവിഷന് കീഴിലെ ചെറാട് കുമ്പാച്ചി മലയിലാണ് കൂടുതൽ നാശം. മൂന്ന് ദിവസമായി ഉണ്ടായ കാട്ടുതീയിൽ 50 ഏക്കറിലധികം കത്തിനശിച്ചു. ജനവാസ മേഖലയിലേക്ക് തീപടരുമോ എന്നാണ് ഇപ്പോൾ പേടി.
വനവും വന്യജീവി സമ്പത്തും താരതമ്യേനെ കുറവായ പ്രദേശത്താണ് നിലവിൽ തീ പിടിച്ചിട്ടുള്ളത്. കൃത്യമായി ഫയർ ലൈനുകൾ ഉറപ്പാക്കി, ആഘാതം കുറയ്ക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. രാത്രിയാണ് പലയിടത്തും തീ ഉണ്ടാകുന്നത്, ഇത് ചെന്ന് അണയ്ക്കുകയും എളുപ്പമല്ല. സംസ്ഥാനത്ത് കാട്ടുതീ പടരാൻ സാധ്യതയുള്ള ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് പാലക്കാട്. ജില്ലയിൽ 40 ഡിഗ്രിക്ക് മുകളിൽ ചൂടാണ് കഴിഞ്ഞ ദിവസങ്ങലിലെല്ലാം അനുഭവപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam