ശശീന്ദ്രന്‍ മത്സരിക്കുന്നതിനെതിരെ എൻസിപിയിൽ പടയൊരുക്കം; യുവാക്കള്‍ക്ക് വഴിമാറണമെന്ന് ഒരു വിഭാഗം

By Web TeamFirst Published Jan 29, 2021, 8:02 PM IST
Highlights

പാല സീറ്റിനെ ചൊല്ലി ഇടതു മുന്നണിയിൽ തർക്കം തുടരുന്നതിനിടെയാണ് കോഴിക്കോട് ശശീന്ദ്രനെതിരെ പടയൊരുക്കം. എലത്തൂരില്‍ ശശീന്ദ്രന് പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്നാണ് എതിര്‍ ചേരി മുന്നോട്ട് വെക്കുന്ന ആവശ്യം. 

കോഴിക്കോട്: എകെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതിന് തടയിടാന്‍ എന്‍സിപിയിലെ എതിര്‍ചേരി നീക്കം സജീവമാക്കി.സ്വന്തം തട്ടകമായ കോഴിക്കോട് ജില്ലയില്‍ നിന്ന് തന്നെ ശശീന്ദ്രനെതിരെ പടയൊരുക്കം ഉയര്‍ത്തി അദ്ദേഹം മത്സരിക്കുന്നതിന് തടയിടാനാണ് എന്‍സിപിയിലെ ഒരു വിഭാഗത്തിന്‍റെ നീക്കം.

പാല സീറ്റിനെ ചൊല്ലി ഇടതു മുന്നണിയിൽ തർക്കം തുടരുന്നതിനിടെയാണ് കോഴിക്കോട് ശശീന്ദ്രനെതിരെ പടയൊരുക്കം. എലത്തൂരില്‍ ശശീന്ദ്രന് പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്നാണ് എതിര്‍ ചേരി മുന്നോട്ട് വെക്കുന്ന ആവശ്യം. ജില്ലയിൽ എൻസിപിയുടെ സിറ്റിങ്ങ് സീറ്റ് എലത്തൂരാണ്. ഒരു തവണ എ.കെ. ശശീന്ദ്രൻ ജയിച്ച മണ്ഡലമാണിത്. എലത്തൂരിൽ ഉൾപ്പെടെ ഏഴ് തവണ മത്സരിക്കാൻ അവസരം കിട്ടിയ 
എകെ ശശീന്ദ്രന്‍ അഞ്ച് തവണ ജയിച്ചു. രണ്ട് തവണ മന്ത്രിയുമായി. അതിനാല്‍ ഇത്തവണ യുവാക്കൾക്കോ പുതുമുഖങ്ങൾക്കോ അവസരം നൽകണമെന്ന വാദം ഉയര്‍ത്തിയാണ് മത്സരിക്കാനുള്ള ശശീന്ദ്രന്‍റെ നീക്കത്തിന് എതിര്‍ വിഭാഗം തടയിടുന്നത്.

എകെ ശശീന്ദ്രന്‍റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ ഇത്തവണ മത്സരിക്കുന്ന കാര്യം സിപിഎമ്മിന്‍റെ സജീവ പരിഗണനയിലാണ്. പാര്‍ട്ടിക്ക് സ്വാധീനമുള്ള എലത്തൂരില്‍ സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സിപിഎന്‍റെ ആലോചന. ജില്ല സെക്രട്ടറി പി. മോഹനനെയോ ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെയോ എലത്തൂരില്‍ മത്സരിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.എലത്തൂര്‍ എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്താല്‍ പകരം കുന്ദമംഗലം അവര്‍ക്ക് നല്‍കാനാണ് സാധ്യത. 
 

click me!