
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‍കറിന്‍റെ അപകടമരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ അടുത്തയാഴ്ച തീരുമാനമുണ്ടാകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‍കറിൻറെ അച്ഛൻ നൽകിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. തുടർ നിലപാട് സ്വീകരിക്കാൻ ഡിജിപി അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
ബാലഭാസ്‍കറിന്‍റേത് അപകടമരണമാണെന്നാണ് ക്രൈം ബ്രാഞ്ചിൻറെ കണ്ടെത്തൽ. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവർ അർജ്ജുനാണെന്നും അന്വേഷണസംഘം കണ്ടെത്തി. വാഹനമോടിച്ചത് ബാലഭാസ്‍കറാണെന്ന അർജ്ജുന്‍റെ മൊഴി തള്ളുന്നതായിരുന്നു ശാത്രീയപരിശോധനാ ഫലങ്ങള്‍. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും വെച്ചാണ് അപകടമരണമാണെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് എത്തിയത്.
സ്വർണക്കടത്തുകേസിലെ പ്രതികളായ സുഹൃത്തുക്കള്‍ ബാലഭാസ്‍കറിനെ കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണം ക്രൈം ബ്രാഞ്ച് തള്ളി. പക്ഷേ, ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ച ബാലഭാസ്‍കറിന്‍റെ അച്ഛൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തു നൽകുകയായിരുന്നു. ഈ കത്തിൽ പറയുന്ന ആരോപണങ്ങളും അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലും ഡിജിപി വിളിക്കുന്ന യോഗത്തിൽ വിലയിരുത്തും.
ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും ഐജിയുടെയും അന്വേഷണ സംഘത്തിൻറെയും യോഗമാണ് അടുത്തയാഴ്ച ഡിജിപി വിളിച്ചിരിക്കുന്നത്. നിലവിലെ കണ്ടെത്തലുകൾക്കപ്പുറം കൂടുതൽ എന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കിൽ തുടരന്വേഷണം നടത്തുമെന്നും അല്ലെങ്കിൽ സിബിഐ അന്വേഷണ കാര്യത്തിൽ സർക്കാരിൻറെ തീരുമാനത്തിനായി റിപ്പോർട്ട് നൽകുമെന്നും ലോക്നാഥ് ബെഹ്റ ഏഷ്യാനെററ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam